Thursday, March 28, 2024
HomeCrimeസിനിമ നടിമാർ അനുഭവിച്ച പീഡന കഥകളുടെ ചുരളഴിയുന്നു

സിനിമ നടിമാർ അനുഭവിച്ച പീഡന കഥകളുടെ ചുരളഴിയുന്നു

നിരവധി നടിമാരാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് വിശദീകരിക്കുന്നത്. മലയാളി നടി സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് തൊട്ടുപിന്നാലെ ഹാസ്യതാരം മല്ലിക ദുവയും സമാനമായ വെളിപ്പെടുത്തല്‍ നടത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിടേണ്ടി വന്ന അനുഭവം ഫേസ്ബുക്ക് വഴിയാണ് മല്ലിക പങ്കുവച്ചത്. മല്ലികയും സഹോദരിയും കാര്‍ യാത്രയിലായിരുന്നു. അന്ന് കൂടെ സഞ്ചരിച്ച പുരുഷനാണ് ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ യാത്രയിലുടനീളം ശരീരത്തിന്റെ പല ഭാഗങ്ങളിലും പിടിക്കുകയും അമര്‍ത്തുകയും ചെയ്തുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.
ഏഴ് വയസുള്ളപ്പോഴാണ് മല്ലിക ദുവ പീഡിപ്പിക്കപ്പെട്ടത്. സഹോദരിക്ക് അന്ന് 11 വയസായിരുന്നു. സഹോദരിയുടെ ശരീരത്തിലും കൂടെ യാത്ര ചെയ്തയാള്‍ പിടിച്ചു.
കാര്‍ ഓടിച്ചിരുന്നത് അമ്മയായിരുന്നു. പിറകില്‍ നടിയോടൊപ്പമായിരുന്നു പുരുഷനും. അയാളുടെ കൈ മുഴുവന്‍ സമയവും എന്റെ വസ്ത്രങ്ങള്‍ക്കുള്ളിലായിരുന്നുവെന്ന് മല്ലിക ദുവ പറഞ്ഞു.
അച്ഛന്‍ ഇവരോടൊപ്പമുണ്ടായിരുന്നില്ല. മറ്റൊരു കാറിലായിരുന്നു. സംഭവം പിന്നീട് അച്ഛനോട് പറഞ്ഞു. അയാളുടെ വീട്ടില്‍ ചെന്ന് അച്ഛന്‍ നല്ല പെട കൊടുത്തു. അയാളുടെ താടിയെല്ല് അച്ഛന്‍ അടിച്ചുതകര്‍ത്തുവെന്നും മല്ലിക ദുവ വിശദീകിരിക്കുന്നു.
സിനിമാ മേഖലയില്‍ നിന്ന് ഓരോ ദിവസവും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഹോളിവുഡില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച് നിര്‍മാതാവിനെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണമാണ് പുതിയ വെളിപ്പെടുത്തല്‍ പരമ്പരയുടെ തുടക്കത്തിന് കാരണം.
പ്രശസ്ത ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയിനെതിരേയാണ് പരാതി പ്രളയം. 49 പേര്‍ രേഖാമൂലം വിവിധ രാജ്യങ്ങളില്‍ പരാതി ഉന്നയിച്ചപ്പോള്‍ ഇന്റര്‍നെറ്റിലെ പരാതികള്‍ ആയിരം കവിഞ്ഞു. ഇറ്റാലിയന്‍ മോഡല്‍ അംബ ബാറ്റിലോണ ഗുട്ടറസ് ഉന്നയിച്ച പരാതിക്ക് ശേഷമാണ് പരാതി പ്രളയം.
ഹോളിവുഡ് നടി അലീസ മിലാനോ തുടങ്ങിയ പ്രചാരണത്തിന്റെ ഭാഗമായാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നത്. ഹാര്‍വിയുടെ പീഡനത്തിന് ഇരയായവരോട് തുറന്നുപറയാന്‍ ആവശ്യപ്പെട്ട് മി ടു പ്രചാരണത്തിന് അവര്‍ തുടക്കമിടുകയായിരുന്നു. ഇതിന്റെ ഭാഗമാണ് മല്ലികയുടെ വെളിപ്പെടുത്തല്‍.
മോഡലിങില്‍ അവസരം തേടിയ അംബയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു ഹാര്‍വി. ശേഷം ചിത്രത്തില്‍ കാണുന്ന പോലെ തന്നെയാണ് നിന്റെ ശരീരം എന്ന് പരിശോധിക്കണമെന്നായിരുന്നു ഹാര്‍വിയുടെ ആവശ്യമെന്ന് അംബ പറയുന്നു.
കഴിഞ്ഞദിവസം മൂന്ന് സിനിമാ നടിമാര്‍ ലണ്ടനില്‍ ഹാര്‍വിക്കെതിരേ പരാതി ഉന്നയിച്ചു. ഇക്കാര്യം സ്‌കോട്ട്‌ലാന്റ് യാര്‍ഡ് പോലീസ് അന്വേഷിക്കുന്നുണ്ട്. അതിന് പുറമെ അമേരിക്കയിലും അന്വേഷണം നടക്കുകയാണ്.
കൂടുതല്‍ രാജ്യങ്ങളില്‍ ഹാര്‍വിക്കെതിരേ പരാതി ഉയരുന്ന സാഹചര്യത്തില്‍ ഈ രാജ്യങ്ങളിലെല്ലാം അന്വേഷണവും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തിലേറെ പേര്‍ ട്വിറ്ററിലൂടെ പീഡിപ്പിക്കപ്പെട്ട കാര്യം വെളിപ്പെടുത്തി.
നിങ്ങള്‍ ഹാര്‍വിയുടെ പീഡനത്തിന് ഇരയായോ? തുറന്നുപറയാന്‍ മടിയുണ്ടോ? എങ്കില്‍ എന്നെയും എന്ന് പ്രതികരിക്കുക. ഇതായയിരുന്നു പീഡനത്തിന് ഇരയായ നടി അലിസ മിലാനോയുടെ ട്വീറ്റ്. ഇതിനോടാണ് ആയിരത്തിലധികം യുവതികള്‍ പ്രതികരിച്ചിരിക്കുന്നത്.
അംബയ്ക്കുണ്ടായ അനുഭവം തങ്ങള്‍ക്കുമുണ്ടായെന്നാണ് വെളിപ്പെടുത്തലുകള്‍. 2015 മാര്‍ച്ച് 28നാണ് അംബയെ ഹാര്‍വി ദേഹപരിശോധന നടത്തിയത്. പോലീസിനെ അറിയിച്ചെങ്കിലും കാര്യമായ നടപടിയെടുത്തില്ലെന്ന് അംബ വിശദീകരിക്കുന്നു.
ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടതോടെയാണ് ആഗോളതലത്തില്‍ വിഷയം ചര്‍ച്ചയായത്. ഇപ്പോള്‍ ഹാര്‍വിക്കെതിരേ കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തുന്നു. സിനിമാ നടിമാരും മോഡലുകളുമെല്ലാം.
ഓസ്‌കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പ്രമുഖ ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവാണ് ഹാര്‍വി. ഇന്ത്യന്‍ സുന്ദരി ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപണം ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരേ ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ആരോപിക്കപ്പെടുന്ന സംഭവങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടന്നത്. ലണ്ടനില്‍ ആരോപിക്കപ്പെട്ട സംഭവം 35 വര്‍ഷം മുമ്പാണ് നടന്നത്. അതുകൊണ്ട് തന്നെ അന്വേഷണം വളരെ പ്രയാസമാണ്. എങ്കിലും ന്യൂയോര്‍ക്ക് പോലീസുമായി സഹകരിച്ച് അന്വേഷണം നടത്താനാണ് സ്‌കോട്ട്ലാന്റ് യാര്‍ഡിന്റെ തീരുമാനം.
ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രോ ഉള്‍പ്പെടെ 30 ഹോളിവുഡ് സുന്ദരിമാരെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് ഹാര്‍വിക്കെതിരേ ന്യൂയോര്‍ക്ക് പോലീസ് അന്വേഷിക്കുന്നത്. ബ്രിട്ടനില്‍ മൂന്ന് നടിമാര്‍ കൂടി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നു.
ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍, കാംഡണ്‍, വെസ്റ്റ് ലണ്ടന്‍ എന്നിവിടങ്ങളില്‍ വച്ച് അഞ്ച് തവണയാണ് നടിമാരെ ഹാര്‍വി പീഡിപ്പിച്ചത്. നടിമാരെ മാത്രമല്ല, മോഡലുകളെയും ഹാര്‍വി പീഡിപ്പിച്ചിട്ടുണ്ടത്രെ. ബോളിവുഡ് താരവും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യാ റായിയെ തന്റെ കെണിയില്‍ വീഴ്ത്താന്‍ ഹാര്‍വി ശ്രമിച്ചിരുന്നുവത്രെ. ഐശ്വര്യയുടെ മാനേജറുടെ അവസരോചിത ഇടപെടലാണ് അവരെ രക്ഷിച്ചത്.
എന്നാല്‍ എല്ലാ ആരോപണങ്ങളും ഹാര്‍വി നിഷേധിച്ചു. താന്‍ നിര്‍ബന്ധിച്ച് ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്മതമില്ലാതെ ആരെയും സമീപിച്ചിട്ടില്ലെന്നും ഹാര്‍വി പറഞ്ഞു.
ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഹാര്‍വിയുടെ ജീവിതം തകിടം മറിക്കുമെന്ന വാര്‍ത്തകളാണ് വരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജോര്‍ജിയന വിവാഹ മോചനത്തിന് ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍വിയുടെ സോഹദരന്‍ ബോബ് സ്ഥാപിച്ച സ്റ്റുഡിയോ പ്രൊഡക്ഷന്‍ കമ്പനിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി. ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങള്‍ ഉയരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഹാര്‍വിക്ക് സാധിക്കില്ല.
ഹോളിവുഡ് നിര്‍മാതാക്കളില്‍ പ്രമുഖനാണ് ഹാര്‍വി. അദ്ദേഹം നിര്‍മിച്ച സിനിമകളില്‍ 81 എണ്ണത്തിന് ഓസ്‌കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 300ഓളം സിനിമകള്‍ ഓസ്‌കാര്‍ നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തു. ഹോളിവുഡിനെ അമ്പരപ്പിച്ചാണ് 65 കാരനായ ഹാര്‍വിക്കെതിരേ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments