മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നടത്തുന്ന രാജ്നിവാസ് ധർണയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ലഫ്. ഗവർണറുടെ വീട്ടിലോ ഓഫീസിലോ സമരം നടത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സമരത്തിന് ആരാണ് അനുമതി നൽകിയതെന്നും കോടതി ചോദിച്ചു. സർക്കാർ അഭിഭാഷകനോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. കേസിൽ ഐഎഎസ് അസോസിയേഷനെകൂടി കക്ഷി ചേർത്തു. കേസിൽ ബുധനാഴ്ച വാദം തുടരും. സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് കേജരിവാളും മന്ത്രിമാരായ മനീഷ് സിസോഡ, സത്യേന്ദ്ര ജെയിൻ, ഗോപാൽ റായും ലഫ്. ഗവർണറുടെ വസതിയിൽ സമരം ആരംഭിച്ചത്. നിസഹകരണ സമരം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വിട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. അതേസമയം നിരാഹാര സമരത്തിലുള്ള സത്യേന്ദ്ര ജെയിന്റെ ഷുഗർ നില താഴ്ന്നതിനെ തുടർന്ന് ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.