പൊതു താത്പര്യ ഹർജിയിൽ മറുപടി നൽകാൻ വൈകിയതിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് കോടതി പിഴയിട്ടു. അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചിലെ ജഡ്ജിമാരായ സുധീർ അഗർവാൾ, അബ്ദുൾ മോയിൻ എന്നിവരാണ് പ്രധാനമന്ത്രിയുടെ ഓഫീസിനും നിയമന്ത്രാലയത്തിനും 5000 രൂപ പിഴ ചുമത്തിയത്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടുകളിൽ നടപടി ആവശ്യപ്പെട്ടു നൽകിയ പൊതുതാത്പര്യ ഹർജിയിൽ പ്രധാനമന്ത്രിയുടെ ഓഫിസിനോടു സത്യവാങ്മൂലം സമർപിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. സിഎജി പ്രതിവർഷം സർക്കാരിന് അയ്യായിരത്തോളം റിപ്പോർട്ടുകൾ സമർപ്പിക്കാറുണ്ട്. പത്തെണ്ണം മാത്രമാണു സർക്കാർ പരിഗണിക്കുന്നതെന്നും ബാക്കി അവഗണിക്കുകയാണെന്നുമാണ് ഹർജിക്കാരന്റെ പരാതി. 2017 ഓഗസ്റ്റ് ഒന്നിനു കേസ് പരിഗണിച്ച കോടതി എതിർകക്ഷികളായ പ്രധാനമന്ത്രിയുടെ ഓഫീസ്, നിയമ മന്ത്രാലയം എന്നിവയോട് ഒരു മാസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച ഹർജി വീണ്ടും പരിഗണനയ്ക്ക് എടുത്തപ്പോഴാണ് ഇവരാരും മറുപടി സത്യവാങ്മൂലം നൽകിയില്ലെന്ന് വ്യക്തമായത്. മറുപടിക്കായി കൂടുതൽ സമയം ആവശ്യമാണെന്നാണു അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.ബി പാണ്ഡേ പറഞ്ഞത്. ഇതിൽ അതൃപ്തി പ്രകടിപ്പിച്ചാണു കോടതി പിഴ ചുമത്തിയത്. മൂന്ന് ആഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിന് കോടതി പിഴയിട്ടു
RELATED ARTICLES