ഇന്ധനവിലയുടെ എക്സൈസ് തീരുവയിൽ കുറവു വരുത്തില്ലെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രാജ്യത്തിന്റെ വളർച്ചാനിരക്കിനെ പ്രതീകൂലമായി ബാധിക്കുന്നതിനാൽ ഈ നീക്കത്തിനില്ലെന്നാണു ജയ്റ്റ്ലിയുടെ വാദം. കേന്ദ്രം ഇന്ധന നികുതിയെ അധികമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെങ്കിൽ പൗരൻമാർ കൃത്യമായ നികുതി ഒടുക്കണമെന്നും ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. ശന്പളം വാങ്ങുന്നവർ അവരുടെ നികുതി ഒടുക്കുന്നുണ്ടെങ്കിലും മറ്റ് വിഭാഗങ്ങളിലുള്ളവർ നികുതി ഒടുക്കുന്നില്ലെന്നും ഇക്കാരണത്താൽതന്നെ ഇന്ത്യ ഇപ്പോഴും നികുതി ഒടുക്കാൻ മടിക്കുന്നവരുടെ കൂട്ടമായി നിലനിൽക്കുകയാണെന്നും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ജയ്റ്റ്ലി കുറ്റപ്പെടുത്തി. മോദി സർക്കാർ അധികാരമേറ്റു നാലു വർഷത്തിനിടെ കേന്ദ്ര സർക്കാരിന്റെ നികുതി-ആളോഹരി വരുമാന അനുപാതം പത്തു ശതമാനത്തിൽനിന്നു 11.5 ശതമാനമായതായി ജയ്റ്റ്ലി അവകാശപ്പെട്ടു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 25 രൂപ കുറയ്ക്കാൻ കഴിയുമെന്ന മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ പരാമർശത്തെ പരിഹസിച്ച ജയ്റ്റ്ലി, ഇത് ഒരു കെണിയാണെന്നും അദ്ദേഹത്തിന്റെ കാലത്ത് ഇത്തരത്തിൽ തീരുവ കുറച്ചുകണ്ടില്ലെന്നും കുറ്റപ്പെടുത്തി.