മികച്ച പ്രഭാഷകൻ, ധ്യാനഗുരു, ചിന്തകൻ, വേദശാസ്ത്രപണ്ഡിതൻ, ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിൽ സഭയിലും സമൂഹത്തിലും മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു കാലം ചെയ്ത ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത. അനീതിക്കും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഇടിമുഴക്കത്തോടെയുള്ള പ്രവാചകശബ്ദമായിരുന്നു അദ്ദേഹം. അനുവാചകരിലേക്ക് വേഗത്തിൽ സംവദിക്കാനുള്ള അദ്ദേഹത്തിന്റെ അപാരമായ കഴിവ് എടുത്തു പറയേണ്ടതാണ്. കവിതയും സംഗീതവും അദ്ദേഹത്തിന്റെ ജീവിതത്തിനും സന്ദേശത്തിനും കൂടുതൽ മിഴിവേകിയിരുന്നു. വാക്കുകളെ അടുക്കിവച്ച് ആദ്യവസാനം ഒരേ താളത്തിൽ സാവധാനം പ്രസംഗിക്കുന്ന അദ്ദേഹത്തിന്റെ ശൈലി വേറിട്ടതായിരുന്നു. ആരെയും ആകർഷിക്കുന്ന ചിന്തോദ്ദീപകമായ പ്രഭാഷണങ്ങൾ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വത്യസ്തനാക്കിയിരുന്നു.മാറ്റത്തിന്റെ മാറ്റൊലി മുഴക്കിയ കവിതകളെ അതിന്റെ തനിമ നഷ്ടപ്പെടുത്താതെ സുവിശേഷവുമായി കോർത്തിണക്കിയപ്പോൾ അത്തനാസിയോസിസിന്റെ വാക്കുകൾക്ക് മൂർച്ചയേറി.സുകുമാർ അഴീക്കോട്, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയവരുടെ വാക്കുകളും ചിന്തകളും അത്തനാസിയോസ് തന്റെ സന്ദേശങ്ങളിൽ ഉദാഹരണങ്ങളായി അവതരിപ്പിക്കുമായിരുന്നു. ദൈവസൃഷ്ടിയായ പ്രപഞ്ചത്തെ പൂർണമായി ഉൾക്കൊള്ളുന്ന സുവിശേഷസത്യങ്ങൾ ഉയർത്തിപിടിക്കുവാൻ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.
സാമൂഹികമായ വിഷയങ്ങൾ തിരുവചന വെളിച്ചത്തതിൽ വ്യാഖ്യാനിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ കഴിവ് സഭാ സമുദായ ഭേദമെന്യേ ധാരാളം ആരാധകരെ നേടിക്കൊടുത്തു.ആശയറ്റവരുടെയും ആലംബഹീനരുടെയും ആശ്രയമായിരുന്നു മെത്രാപ്പോലീത്ത. തിരുവചനത്തിലെ ഗഹനമായ ആശയങ്ങൾ നൈസർഗികവും കാവ്യാത്മകവുമായ ശൈലിയിൽ അവതരിപ്പിച്ചിരുന്നതു കൊണ്ടു അനുവാചകന്റെ ഹൃദയം കവരുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സേവനം ചെയ്ത മേഖലകളിലെല്ലാം വ്യത്യസ്തമായ ചിന്തകളും പ്രവർത്തനങ്ങളും അദ്ദേഹത്തെ വേറിട്ടതാക്കി. പാർശ്വവത്കരിക്കപ്പെട്ടവരെയും സമൂഹത്തിൽ സഹായം അർഹിക്കുന്നവരുടെയും ചേർത്തു നിർത്താനും സഹോദരീ സഭകളുമായി നല്ല ബന്ധം നിലനിർത്തുന്നതിനും സമുദായ സ്നേഹത്തോടൊപ്പം സാമൂഹികമായ ഐക്യം നിലനിർത്താനും മാർ അത്താനാസിയോസ് തന്റെ പ്രവർത്തനപന്ഥാവിൽ ഏറെ ശ്രദ്ധിച്ചിരുന്നു. ഭൂരഹിതർക്കും ആദിവാസികൾക്കും വേണ്ടി അദ്ദേഹം നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മാരാമൺ കൺവെൻഷൻ സംഘാടകരായ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മാരാമൺ കൺവെൻഷന്റെ ചുമതലക്കാരനായിരിക്കുമ്പോഴാണ് കൺവെൻഷന്റെ ഈറ്റില്ലമായ കല്ലിശേരി കടവിൽ മാളികയുടെ പുനരുദ്ധാരണത്തിനു പദ്ധതികൾ തയ്യാറാക്കി പ്രവർത്തിച്ചത്. പൊതുവേ സൗമ്യനായ അത്തനാസിയോസ് സഭയുടെ ഘടനാപരമായ കാര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുമ്പോൾ പലപ്പോഴും ക്ഷോഭം കൊണ്ട് പൊട്ടിത്തെറിക്കുമായിരുന്നു. തൽഫലമായി സഭയ്ക്കുള്ളിൽ എതിരാളികളെ സൃഷ്ടിച്ചിരുന്നുവെന്നതും പച്ചയായ യാഥാർഥ്യം. സമൂഹത്തിനു അദ്ദേഹം നൽകിയ മഹിതമായ സംഭാവനകൾ ഒരുനാളും വിസ്മരിക്കപ്പെടുകയില്ല.
മാർത്തോമ്മാ സുവിശേഷ സേവികാസംഘം, സൺഡേസ്‌കൂൾ സമാജം, എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡ്, വൈദിക സെലക്‌ഷൻ കമ്മിറ്റി, വൈദിക സെമിനാരി, സഭ ഡയറക്ടറി കമ്മിറ്റി, വൈദിക കോൺഫറൻസ് എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം – കൊച്ചി ഭദ്രാസനത്തിൽ വാഴക്കുളം ഗ്രേറ്റർ കൊച്ചിൻ സെന്ററിന്റെ നിർമാണത്തിന് നേതൃത്വം നൽകി. ആദിവാസികളുടെ കുട്ടികളുടെ ക്ഷേമത്തിനായി ത്വാക്കാക്കര പോഞ്ഞാശേരിയിൽ സ്ഥലം വാങ്ങി ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മൂന്നാർ റിട്രീറ്റ് സെന്ററിന്റെ നിർമാണത്തിനു മുൻകൈയെടുത്തു. ഭദ്രാസന സേവികാസംഘത്തിന്റെ ചുമതലയിലുളള പത്തനംതിട്ട വനിതാ ഹോസ്റ്റൽ, കേക്കൊഴൂർ ദീപം ബാലികാഭവൻ, കൃപാഭവൻ, മൈലപ്രായിൽ വയോജന മന്ദിരം, ഭൂമിയും വീടുമില്ലാത്തവർക്കുള്ള പദ്ധതി തുടങ്ങിയവ നടപ്പാക്കി. സുവിശേഷ സംഘം പ്രസിഡന്റായിരുന്നപ്പോൾ പെരുമ്പാവൂരിൽ മാർത്തോമ കോളേജ് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി സ്ഥാപിക്കുന്നതിനു നേതൃത്വം നൽകി.ഇതെല്ലാം അദ്ദേഹത്തിന്റെ പ്രവർത്തനപന്ഥാവിലെ ചില അധ്യായങ്ങൾ മാത്രം.
നിരാലംബരുടെ ഇടയാനായിരുന്ന ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ സിറ്റി ന്യൂസിന്റെ അനുശോചങ്ങൾ.