മാര്‍ത്തോമ്മ സഭ സഫ്രഗന്‍ മെത്രാപ്പോലീത്തയും റാന്നി ഭദ്രാസനാധിപനുമായ കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസിന്റെ കബറടക്കം നാളെ(20-04-18) തിരുവല്ലയിൽ. തിരുവല്ല എസ്സി കുന്നിലെ സെന്റ് തോമസ് പള്ളിയില്‍ മാര്‍ത്തോമ്മാ സഭയെ മുന്‍കാലങ്ങളില്‍ നയിച്ച പിതാക്കന്മാരുടെ കബറിടത്തോടു ചേര്‍ന്നു പ്രത്യേകം തയാറാക്കിയ കബറില്‍ വെള്ളിയാഴ്ച രാവിലെ പത്തിന് കബറടക്കം നടത്തും. മാര്‍ത്തോമ്മ സഭാധ്യക്ഷന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ, മന്ത്രി മാത്യു ടി.തോമസ്, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
പരന്നവായനയും ആഴത്തിലുളള ചിന്തയുംകൊണ്ട് സ്വന്തം രചനകളെയും പ്രഭാഷണങ്ങളെയും സന്പന്നമാക്കിയ മനുഷ്യസ്നേഹിയായിരുന്നു കാലംചെയ്ത മാർത്തോമ്മാ സഭാ സഫ്രഗൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ അത്തനാസിയോസെന്നു ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. സഭകൾ തമ്മിൽ സൗഹാർദവും സഹകരണവും വളർത്തുന്നതിന് അദ്ദേഹം ശ്രമിച്ചിരുന്നെന്നും ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു.
മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ അത്തനാസിയോസിന്റെ മരണത്തിൽ ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സംഗത്തിന്റെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അനുശോചനം രേഖപ്പെടുത്തി. വിശ്വാസത്തിൽ ഉറച്ചതും ധീരവും സഭൈക്യത്തിന് ഉതകുന്നതുമായ നിലപാടുകൾ വഴി അദ്ദേഹം ക്രൈസ്തവ സമൂഹത്തിന് മുഴുവൻ ദിശാബോധം നല്‍കിയെന്നും ചങ്ങനാശേരിയുടെ നല്ല അയൽക്കാരനും സുഹൃത്തുമായ തിരുമേനിയുടെ അകാലദേഹവിയോഗത്തിൽ ചങ്ങനാശേരി അതിരൂപത അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.
മാർ അത്തനാസിയൂസിന്റെ നിര്യാണത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലും അനുശോചനം രേഖപ്പെടുത്തി. നിലയ്ക്കൽ എക്യുമെനിക്കൽ കമ്മീഷനും സഭൈക്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം നല്കിയ സഭാധ്യക്ഷനാണ് മാർ അത്തനാസിയോസെന്നും അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ മാർത്തോമ്മാ സഭയോടും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളോടുമുള്ള അനുശോചനവും പ്രാർഥനയും മാർ പവ്വത്തിൽ അറിയിച്ചു.
മാർത്തോമാ സഭയിലെ സഫ്രഗൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ അത്തനാസിയോസിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. അതിപുരാതനമായ മാർത്തോമാ സഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ശക്തിസ്രോതസായി വർത്തിച്ച പുരോഹിത ശ്രേഷ്ഠനെയാണ് അദ്ദേഹത്തിന്റെ നിര്യാണം മൂലം നഷ്ടമായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.