രാജ്യ തലസ്ഥാനത്തുനിന്നു കഷ്ടിച്ച് മൂന്നു മണിക്കൂർ യാത്ര ചെയ്താൽ ഹരിയാനയിലെ സോനിപ്പത് ജില്ലയിലെ ഇസായ്‌പുർ ഖേദി എന്ന ഗ്രാമത്തിലെത്താം. ഇവിടെ ഏകദേശം ഒരു വർഷം മുൻപ് ഗ്രാമ പഞ്ചായത്ത് വിചിത്രമായ ഒരു ഉത്തരവിറക്കി. പെൺകുട്ടികൾ ജീൻസോ മൊബൈലോ ഉപയോഗിക്കാൻ പാടില്ല. കാരണം, ഇതൊക്കെ ഉപയോഗിക്കുന്ന പെൺകുട്ടികൾ കാമുകന്മാരോടൊത്ത് ഒളിച്ചോടാൻ സാധ്യത ഉണ്ടത്രേ. പഞ്ചായത്തിന് ഇങ്ങനെ നിയമമുണ്ടാക്കാൻ അധികാരമുണ്ടോ എന്നൊന്നും ചോദിക്കരുത്. ഇവിടെ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്. നിയമം പ്രാബല്യത്തിൽ വന്ന ശേഷം ഒളിച്ചോട്ടം കുറവുണ്ടെന്നാണ് വില്ലജ് സർപഞ്ച് പ്രേം സിംഗിന്റെ വാദം. ഒരു വർഷം മുൻപാണ് ഖാപ് പഞ്ചായത്ത് നിയമം കൊണ്ട് വന്നത്. പെൺകുട്ടികളല്ല, ഈ ആണുങ്ങളുടെ ദുഷിച്ച മനസ്സാണ് മാറേണ്ടതെന്ന് പേര് വെളിപ്പെടുത്തനാഗ്രഹിക്കാത്ത ഒരു ഗ്രാമ വാസി പ്രതികരിച്ചു. എന്നാൽ പഞ്ചായത്തിന്റെ ഉത്തരവ് ലംഘിക്കാൻ ആർക്കും ധൈര്യമില്ല. ഖാപ് പഞ്ചായത്തുകൾ മിശ്ര വിവാഹിതർക്കെതിരെ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ കുറ്റ വിചാരണ ചെയ്യുന്നതും ശിക്ഷ വിധിക്കുന്നതും ഹരിയാനയിൽ അസാധാരണമല്ല. 2013 ൽ സുപ്രീം കോടതി ഖാപ് പഞ്ചായത്തുകളുടെ ഇത്തരം പ്രവർത്തികൾ നിയമ വിരുദ്ധമായി വിധിയെഴുതിയിരുന്നു. എങ്കിലും ഇവരുടെ മേൽ നിയന്ത്രണമേർപ്പെടുത്തതാൻ വോട്ടു ബാങ്ക് രാഷ്ട്രീയം അനുവദിക്കുന്നില്ല. വനിതാധ്യാപകർ സ്കൂളിൽ ജീൻസ് ധരിക്കാൻ പാടില്ല എന്ന് രണ്ടു വർഷം മുൻപ് ഹരിയാന സർക്കാർ തന്നെ ഉത്തരവിറക്കിയിരുന്നു.