പെട്രോളടിക്കാന്‍ പമ്പിലെത്തിയവര്‍ തമ്മില്‍ ചില്ലറ കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ വഴക്കിനെ തുടര്‍ന്ന് ഒരാള്‍ മറ്റേയാളുടെ ദേഹത്ത് കുപ്പിയില്‍ വാങ്ങിയ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. കൊടകര കോടാലിക്കടുത്ത് മൂന്നുമുറി ചേലക്കാട്ടുകരയിലുള്ള പെട്രോള്‍ പമ്പില്‍ ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. മുപ്ലിയം മാണൂക്കാടന് ദിലീപ് എന്ന ആളുടെ ദേഹത്ത് കരിമണി എന്നറിയപ്പെടുന്ന വട്ടപ്പറമ്പിൽ വിനീത് ആണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒാടി രക്ഷപ്പെട്ട വിനീതിന്റെ പേരിൽ വധശ്രമത്തിന് കേസ് എടുത്തു. ഇയാള്‍ ഒളിവിലാണ്. ദിലീപിനെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. പമ്പ് ജീവനക്കാരി സുധക്ക് നിസാര പൊള്ളലേറ്റു. ബൈക്കില്‍ പെട്രോള്‍ അടിക്കാനെത്തിയ ദിലീപ് രണ്ടായിരത്തിെന്റ നോട്ട് നല്കിയപ്പോള് ചില്ലറ നോട്ടുകളായി ബാക്കി നല്‍കേണ്ടി വന്നതിനാല്‍ അല്പം വൈകി. സ്കൂട്ടറില്‍ വന്ന് പെട്രോള്‍ കുപ്പിയില്‍ വാങ്ങി പണം കൊടുക്കാന്‍ കാത്ത് നില്‍ക്കുകയായിരുന്ന വിനീതിനെ ഇത് പ്രകോപിപ്പിച്ചു. ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ ഉണ്ടായ സംസാരം പരിധി വിട്ട് തര്‍ക്കമായി. തര്‍ക്കം മൂത്തപ്പോള്‍ വിനീത് കൈയിലെ കുപ്പിയിലുണ്ടായിരുന്ന പെട്രോള്‍ എടുത്ത് ബൈക്കിലിരുന്ന ദിലീപിന്റെ നേരെ ഒഴിച്ച് തീ കൊളുത്തിയെന്ന് പൊലീസ് പറഞ്ഞു. വസ്ത്രത്തില്‍ തീ പിടച്ചതോടെ ദിലീപ് ബൈക്കില്‍ നിന്ന് ചാടി നിലത്ത് കിടന്നുരുണ്ടതിനാല്‍ കാര്യമായ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. പമ്പിലെ സി.സി.ടി.വി കാമറയില്‍ നിന്ന് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് കരിമണി എന്ന വിനീത് എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഇയാളെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്.ഐ സുധീഷ് പറഞ്ഞു.