ദുരിത കാഴ്ചകള്‍ക്കിടയില്‍ നിന്നും മതസൗഹാര്‍ദത്തിന്റെ ഒരു നേർകാഴ്ച. കാലവര്‍ഷം കലി തുള്ളുമ്പോൾ ഒട്ടേറെ ജീവിതങ്ങളാണ് ദുരിത കയത്തിലായിരിക്കുന്നത്. കോട്ടയം കടുവാക്കുളം ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സാക്ഷ്യം വഹിച്ചത്. പേമാരിയും പ്രളവുമെത്തിയതോടെ ഹൃദ്രോഗംമൂലം മരിച്ച ഗൃഹനാഥന്റെ മൃതദേഹം വയ്ക്കാന്‍ ഹൈന്ദവ കുടുംബത്തിന് സഹായമൊരുക്കി കൊടുത്ത് കത്തോലിക്കാ ദേവാലയം. മൃതദേഹം വയ്ക്കാന്‍ വെള്ളക്കെട്ടും മറ്റ് അസൗകര്യങ്ങളും തടസമായതോടെയാണ് വാടകവീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബം വിഷമത്തിലായത്. പാറയ്ക്കല്‍ കടവില്‍ വാടകയ്ക്കു താമസിക്കുന്ന തോട്ടുങ്കല്‍ കെജി രാജു(59)വിന്റെ മൃതദേഹം വയ്ക്കാനാണ് ഇടംകിട്ടാതിരുന്നത്. പാലക്കാട് സ്വദേശികളായ ഇദ്ദേഹവും കുടുംബവും കുറെക്കാലമായി മറിയപ്പള്ളി, കൊല്ലാട് എന്നിവിടങ്ങളില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പലയിടത്തും അന്വേഷിച്ചെങ്കിലും ഒരിടത്തും സൗകര്യം ലഭിച്ചില്ല. ഒടുവില്‍ പനച്ചിക്കാട് പഞ്ചായത്ത് മെംബര്‍ ആനി മാമന്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാരി ഫാ. വിവേക് കളരിത്തറ എംസിബിഎസിനെ വിവരം അറിയിച്ചു. അദ്ദേഹം കൈക്കാരന്മാരുമായി ആലോചിച്ച ശേഷം ഈ കുടുംബത്തെ സഹായിക്കാന്‍ പള്ളി പരീഷ് ഹാളിനു മുന്നില്‍ ഇടമൊരുക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ മൃതദേഹം വഹിച്ച ആംബുലന്‍സ് പള്ളിപ്പരിസരത്ത് എത്തിയപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ബന്ധുക്കളും കുടുംബാംഗങ്ങളും കാത്തുനിന്നിരുന്നു. മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ വൈകുന്നേരത്തോടെ മൃതദേഹം സംസ്‌കരിച്ചു. ഹൈന്ദവ സഹോദരന്റെ മൃതദേഹം വയ്ക്കാന്‍ അവസരം നല്‍കിയ പള്ളി വികാരിയ്ക്കും കമ്മറ്റിയ്ക്കും നാട്ടുകാര്‍ അഭിനന്ദനം അര്‍പ്പിച്ചു.