കസ്റ്റഡിമരണവും ഗുണ്ടാവിളയാട്ടവും സംസ്ഥാനത്തു വർധിച്ചതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ആളുമാറി പോലീസ് ഒരാളെ അറസ്റ്റ് ചെയ്ത് അയാളെ ലോക്കപ്പിലും പുറത്തുമിട്ട് മർദിച്ചു കൊലപ്പെടുത്തി. ഇതിൽ തനിക്ക് ഉത്തരവാദിത്വമില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രിക്കു കൈകഴുകാനാവില്ല. സംഭവം നടന്നിട്ടു പത്ത് ദിവസമായിട്ടും യഥാർഥ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തെഴുതിയതായും രമേശ് ചെന്നിത്തല അറിയിച്ചു.