പ്രളയം കഴിഞ്ഞ് വെള്ളക്കെട്ടൊഴിയുമ്ബോള്‍ നാം എറ്റവും ശ്രദ്ധവെക്കേണ്ടത് രോഗ പ്രതിരോധമാണെന്നും അതിനുള്ള ഒരുക്കങ്ങള്‍ ക്രമീകരിച്ചതായും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയേറെയാണ്. തുടക്കത്തിലേ അതിനെ പ്രതിരോധിക്കാനാകണം. അത്തരത്തിലുള്ള എതെങ്കിലും കേസുകള്‍ ഉണ്ടെങ്കില്‍ ഉടനെ ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുത്തണം. താലൂക്ക്‌തലത്തില്‍തന്നെ ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുന്നുണ്ട്. വൈദ്യസഹായം തേടാന്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററും സജ്ജമാണ്.
വീടുകളും മറ്റും വൃത്തിയാക്കുന്നതിനുള്ള ക്ലോറിനേഷന്‍ കൃത്യമായി നടപ്പാക്കും. ആരോഗ്യ- ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ക്ലോറിനേഷന് 100 വീടിന് ഒരു ടീം തയ്യറാണ്.ക്യാമ്ബുകളില്‍ കഴിയുന്നവരുടേയും വീടുകളില്‍ കഴിയുന്നവരുടേയും ആരോഗ്യം പരിചരിക്കണം. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്യാമ്ബുകളിലും വീടുകളിലും ഇവര്‍ വൈദ്യസഹായം നല്‍കും.പല ക്യാമ്ബുകളിലും ഡയാലിസ് വേണ്ടവരും അര്‍ബുദബാധിതരുമുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി ചികില്‍സ നല്‍കും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ സ്വകാര്യ ആശുപത്രികളിലേക്കടക്കം റഫര്‍ചെയ്യും.ആരോഗ്യവകുപ്പാകെ ഈ പ്രവര്‍ത്തനത്തിലാണ്. സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടര്‍മാരും സ്‌റ്റാഫും ക്യാമ്ബുകളിലും മറ്റും ഏറെ സഹായിക്കുന്നുണ്ട്. കൂടാതെ മഹാരാഷ്‌ട്രയില്‍നിന്ന് മെഡിക്കല്‍ ടീം എത്തിയിട്ടുണ്ട്. മറ്റ് സംസ്‌ഥാനങ്ങളും സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.ആവശ്യത്തിന് മരുന്ന് ശേഖരിച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചാല്‍ എവിടെയാണെങ്കിലും മരുന്നെത്തിക്കും. ഈ പ്രതിസന്ധി മുന്നേകണ്ട് നേരത്തെ മരുന്ന് ശേഖരണം തുടങ്ങിയിരുന്നു. ഇപ്പോഴും ശേഖരിക്കുന്നുണ്ട്. വാര്‍ഡ്‌തലത്തിലുള്ള ആരോഗ്യസമിതികള്‍ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.