പുതിയതായി ഇറക്കിയ 2000,500 രൂപ നോട്ടുകളുടെ സുരക്ഷാ സവിശേഷതകളിൽ പകുതിയും കള്ളനോട്ട് മാഫിയ അതേപോലെ പകര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഡയറക്റ്ററേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് മുംബൈയില്‍ നിന്ന് പിടിച്ചെടുത്ത നോട്ടുകളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തായത്. കേസിന്റെ വിശദാംശങ്ങള്‍ എന്‍ഐഎയും സിബിഐയും ശേഖരിച്ചു കഴിഞ്ഞതായാണ് അറിവ്. ബംഗ്ലാദേശിലെ ഇസ്ലാമപുര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യാജനോട്ടടി സംഘമാണ് ഈ കള്ളനോട്ടുകൾ അച്ചടിച്ചത്.
പിടിച്ചെടുത്ത കള്ളനോട്ടുകളുടെ സവിശേഷതകളെ കുറിച്ച് നാസിക് നോട്ടടി കേന്ദ്രം നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എന്‍ഐയെയോ സിബിഐയോ അന്വേഷണം ഏറ്റെടുക്കുന്ന തരത്തിലേക്ക് കേസിന്റെ ഗതി മാറുന്നത്.കള്ളനോട്ടടി സംഘത്തിന് പുതിയ 500 രൂപ 2000 രൂപ നോട്ടുകളുടെ 15ഓളം സവിശേഷതകള്‍ പകര്‍ത്താന്‍ കഴിഞ്ഞുവെന്നത് അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
ഒരുമാസത്തിനിടെ ആറ് പേരെയാണ് മുംബൈയിൽ കള്ളനോട്ടുമായി അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 24 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുക്കുകയും ചെയ്തു.
പിടിച്ചെടുത്ത നോട്ടുകള്‍ നാസിക്ക് നോട്ടടി കേന്ദ്രത്തിലേക്ക് പഠനത്തിനായി അയച്ചപ്പോഴാണ് പുതിയ അതീവ സുരക്ഷാ രഹസ്യങ്ങള്‍ വരെ കള്ളനോട്ടില്‍ പകര്‍ത്താനായ വിവരം മനസ്സിലാക്കാന്‍ സാധിച്ചത്.
‘മഷിയും പേപ്പറും ഏറ്റവും ഗുണമേന്മയുള്ളതായിരുന്നു. വാട്ടര്‍ കളര്‍ മാര്‍ക്കുകള്‍ പോലും യഥാര്‍ഥ നോട്ടുകളോട് കിടപിടിക്കുന്നതായിരുന്നു. 15 സവിശേഷതകള്‍ കള്ളനോട്ടില്‍ പകര്‍ത്താനായതിനാല്‍ തന്നെ കള്ളനോട്ടാണെന്ന എളുപ്പം തിരിച്ചറിയാന്‍ കഴിയാതെ പോവുന്നു’ എന്നാണ് അധികൃതര്‍ പറയുന്നത്.