ആനക്കൊമ്പ് വില്‍പന കേസില്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന മുഖ്യ പ്രതിയെ വനപാലക സംഘം സാഹസികമായി പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രതി രഹസ്യമായി വീട്ടിലെത്തിയപ്പോഴാണ് വനപാലക സംഘം സാഹസികമായി പ്രതിയെ കീഴടക്കിയത്. ഒളിവിലായിരുന്ന പ്രതികളില്‍ മറ്റൊരാളും പ്രധാന പ്രതിയെ പിടികൂടിയത് അറിഞ്ഞതോടെ ഇന്നലെ രാവിലെ കോടതിയില്‍ കീഴടങ്ങി.
ആനക്കൊമ്പുകള്‍ വാങ്ങാനെന്ന വ്യാജേനെ വനപാലക സംഘം എത്തിയപ്പോള്‍ കത്തി വീശി ഓടി രക്ഷപെട്ട പ്രതി ഇടകടത്തി അറുവച്ചാംകുഴി മടുക്കക്കാലായില്‍ രാജശേഖരന്‍ എന്ന രാജനെ (49) യാണ് വീട്ടില്‍ നിന്നും പിടികൂടിയത്. വില്‍പന സംഘത്തിലെ മറ്റൊരു പ്രതിയായ മുട്ടപ്പളളി പുതുപ്പറമ്പില്‍ സാല്‍വിന്‍ (35) ആണ് ഇത് അറിഞ്ഞ് ഇന്നലെ കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചില്ല. ഇയാളെയും അറസ്റ്റിലായ രാജനെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ആനക്കൊമ്പുകള്‍ ഗവി വനത്തില്‍ ചരിഞ്ഞ ആനയുടേതാണെന്നു പറഞ്ഞ് ഒരു ആദിവാസിയാണ് 20,000 രൂപയ്‌ക്ക് തന്നതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. ഈ ആദിവാസിയെ പിടികൂടിയാലെ ഇക്കാര്യം സ്‌ഥിരീകരികരിക്കാനാവുകയെന്ന് അന്വേഷണ സംഘം പറയുന്നു.
സംഘത്തിലെ പ്രധാന പ്രതി രാജനാണെന്നും ചാത്തന്‍തറ പാറക്കൂട്ടത്തില്‍ മോഹനന്‍, ശബരിമല വനത്തില്‍ ഒളിവിലാണെന്ന് സംശയിക്കുന്ന ഒരു ആദിവാസി എന്നിങ്ങനെ രണ്ട് പ്രതികളെ കൂടി ഇനി കേസില്‍ പിടികൂടാനുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അജീഷ് സിറ്റിന്യൂസിനോട് പറഞ്ഞു. ഇവര്‍ക്കായി പോലീസ് തെരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്‍പതിന് എരുമേലിക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് ആനക്കൊമ്പ് വില്‍പന സംഘത്തെ വനപാലകര്‍ കുടുക്കിയത്.20 കിലോഗ്രാം ഭാരമുളള രണ്ട് ആനക്കൊമ്പുകള്‍ പുരയിടത്തില്‍ ഒളിപ്പിച്ചിരുന്ന നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. നാടന്‍ തോക്കും കഠാരയും പുരയിടത്തിൽ നിന്നും വനപാലകരുടെ കൈവശം ലഭിച്ചിരുന്നു.