സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ രാജീവ് ജെയ്ന്‍ കേരളത്തില്‍. സംസ്ഥാന ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാറുമായി ചര്‍ച്ചനടത്തിയ അദേഹം ഗവര്‍ണര്‍, സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. അതിനായി ഹര്‍ത്താല്‍ പോസ്റ്റുകളിട്ട ഫേസ്ബുക്ക്, വാട്‌സ്ആപ് ഗ്രൂപ് അഡ്മിന്‍മാരുടെ മൊഴി രേഖപ്പെടുത്തുന്നതുള്‍പ്പെടെ നടപടികളും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. പല ഗ്രൂപ്പുകളുടെയും അഡ്മിന്‍മാരോട് പൊലീസ് സ്‌റ്റേഷനുകളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറുന്നതില്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ മേധാവി സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിനിടെയുണ്ടായ അതിക്രമങ്ങള്‍ക്കുപിന്നില്‍ അന്തര്‍ദേശീയ തീവ്രവാദബന്ധമുണ്ടെന്ന സംശയവും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. ഈ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്റലിജന്‍സ് മേധാവി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. ഹര്‍ത്താലിന്റെ മുഖ്യസൂത്രധാരന്മാരായ നാലുപേര്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായിട്ടുണ്ട്.
വ്യാജ ഹര്‍ത്താൽ; അന്വേഷിക്കാൻ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ മേധാവി കേരളത്തില്‍
RELATED ARTICLES