ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ഫേസ്ബുക്കിന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് വിവര സാങ്കേതികവിദ്യാ മന്ത്രി രവിശങ്കർ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ബ്രിട്ടനിലെ കേംബ്രിഡ്‌ജ് അനലിറ്റിക്ക കന്പനി അഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും അതിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള രാഷ്ട്രീയക്കാരെ സഹായിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം ഉയർന്നത്.2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ കമ്പനിയെ കോൺഗ്രസ് സമീപിച്ചതായി മാദ്ധ്യമ റിപ്പോർട്ടുകൾ വന്നതാണ് ഫേസ്ബുക്കിന് മുന്നറിയിപ്പ് നൽകാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചത്. അതേസമയം, ബ്രിട്ടീഷ് വിദ്യാഭ്യാസ വിദഗ്ദ്ധനായ അലക്സാണ്ടർ കോഗം രൂപം കൊടുത്ത ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത 2.7 ലക്ഷം പേരുടെ വിവരമാണ് ചോർന്നതെന്നാണ് ഫേസ്ബുക്കിന്റെ നിലപാട്. ഇവരുടെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ വിവരങ്ങളും ചോർന്നു. ഫേസ്ബുക്കിന്റെ നയങ്ങൾ ലംഘിച്ച് കോഗം കേംബ്രിഡ്‌ജ് അനലിറ്റിക്കയ്ക്ക് വിവരം കൈമാറിയെന്നാണ് കന്പനി പറയുന്നത്.വിവരങ്ങൾ ശേഖരിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് ഈ കന്പനിയെ ഏൽപിച്ചിട്ടുണ്ടോ? കേംബ്രിഡ്ജ് അനലിറ്റിക്ക ഉപയോഗിക്കുന്ന മാർഗങ്ങളെ കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോ? കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ കേംബ്രിഡ്‌ജ് അനലിറ്റക്കയുടെ പങ്ക് എന്താണ്? എന്നീ മൂന്ന് ചോദ്യങ്ങളാണ് വാർത്താസമ്മേളനത്തിൽ രവിശങ്കർ പ്രസാദ് ഉയർത്തിയത്.