12 വയസിനു താഴെയുള്ള കുട്ടികൾക്കെതിരേയുള്ള പീഡനക്കേസുകളിൽ പ്രതിക്കു വധശിക്ഷ നൽകുന്നതിനുള്ള ഓർഡിനൻസിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കഠുവ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമം തടയൽ നിയമമായ പോക്സോയിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തത്. 12 വയസു വരെയുള്ള കുട്ടികളെ മാനഭംഗത്തിനിരയാക്കുന്നവർക്കു വധശിക്ഷ ലഭിക്കുന്ന വിധമാകും മാറ്റം. നിലവിലെ നിയമപ്രകാരം പരമാവധി ജീവപര്യന്തവും കുറഞ്ഞത് ഏഴു വർഷം തടവുമാണ് ശിക്ഷ. കുട്ടികൾക്കെതിരേ ലൈംഗികാതിക്രമം നടത്തുന്നവർക്കു മരണശിക്ഷ നല്കുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്യാൻ ഉദ്ദേശിക്കുന്നതായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മാനഭംഗത്തിനിരയായ വ്യക്തി മരണപ്പെടുകയോ ജീവച്ഛവമാകുകയോ ചെയ്താൽ പ്രതിക്കു വധശിക്ഷ നല്കണമെന്ന ഓർഡിനൻസ് 2012 ഡിസംബറിലെ നിർഭയ കേസിനു ശേഷം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു. ഈ ഓർഡിനൻസ് ക്രിമിനൽ നിയമ ഭേദഗതി എന്ന പേരിൽ നിയമമാകുകയും ചെയ്തു.
കുട്ടികൾക്കെതിരേയുള്ള പീഡനക്കേസുകളിൽ പ്രതിക്കു വധശിക്ഷ;ഓർഡിനൻസിനു അംഗീകാരം
RELATED ARTICLES