കുൽദീപിന്റെ അതേ ആക്‌ഷനിൽ പന്തെറിയുന്ന ബോളറെ കൊണ്ടു വന്ന് പരിശീലനം നടത്തിയിട്ടും കാര്യമുണ്ടായില്ല; ഹാട്രിക് നേട്ടത്തോടെ ഓസ്ട്രേലിയയെ വീണ്ടും ഞെട്ടിച്ച് ‘ചൈനാൻ ബോളർ’. കൊൽക്കത്തയിൽ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിലാണ് മെയ്ഡൻ ഓവറോടെ കുൽദീപ് യാദവിന്റെ ഹാട്രിക് വിക്കറ്റ് വേട്ട. ചേതൻ ശർമയ്ക്കും കപിൽദേവിനും ശേഷം ഏകദിന ഹാട്രിക് സ്വന്തമാക്കുന്ന ഏക ഇന്ത്യൻ താരവുമായി കുൽദീപ്. ഏഴ് ഓവറിൽ 39 റൺസ് വിട്ടു കൊടുത്ത് സമ്മർദ്ദത്തിലായിരിക്കെ എട്ടാമത്തെ ഓവറിലാണ് കുൽദീപിന്റെ ചരിത്രനേട്ടം. മാത്യു വെയ്ഡ്, ആഷ്ടൺ അഗർ, പാറ്റ് കുമ്മിൻസ് എന്നിവരെയാണ് കുൽദീപ് പുറത്താക്കിയത്.
കളിയുടെ മുപ്പത്തിമൂന്നാമത്തെ ഓവറിൽ ഓസ്ട്രേലിയക്ക് ജയിക്കാൻ 106 പന്തിൽ 105 റണ്‍സ് വേണമെന്നിരിക്കെയാണ് ഓസ്ട്രേലിയൻ വാലറ്റത്തെ കുൽദീപ് വിറപ്പിച്ചത് ഓസ്ട്രേലിയ ഒൻപതിന് 196 എന്ന നിലയിലാണ്. ജയിക്കാൻ 50 പന്തിൽ 57 റൺസ് വേണം. നേരത്തെ ഇന്ത്യ 50 ഓവറിൽ 252 റൺസെടുത്തിരുന്നു.