പിണറായി പടന്നക്കരയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അറസ്റ്റ് വഴിയൊരുങ്ങുന്നു. പ്രമുഖ രാഷട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തക കൂടിയായ യുവതിയെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യുന്നത് വിലക്കാനും നീക്കം നടക്കുന്നതായി സൂചനയുണ്ട്. അയല്‍വാസികളുടെയും ബന്ധുക്കളുടെയും മൊഴികളില്‍ നിന്ന് നാലുപേരുടെ മരണത്തിന് പിന്നിലും യുവതിക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലിസ്. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍കണ്ടി വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(78), ഭാര്യ കമല(65), പേരക്കുട്ടികളായ ഐശ്വര്യ(8), കീര്‍ത്തന (ഒന്നര) എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നത്. മരിച്ച കുഞ്ഞിക്കണ്ണന്റെയും കമലയുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും പൊലിസ് പരിശോധിച്ചു. ആന്തരീകാവയവങ്ങളില്‍ വിഷം ഉള്ളില്‍ചെന്നതായുള്ള സംശയം ഉയര്‍ന്നിട്ടുണ്ട്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീട്ടിലെ അവശേഷിച്ച അംഗം സൗമ്യ(28) സുഖം പ്രാപിച്ചു. സൗമ്യ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയ യുവാവിനെ പൊലിസ് ചോദ്യം ചെയ്തു. സൗമ്യക്ക് നിരവധി പേരുമായി ബന്ധമുണ്ടെന്ന സൂചന പൊലിസിന് ലഭിച്ചു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിപോകാനുള്ള ധൃതിയിലാണ് സൗമ്യ. നേരത്തെ തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി സൗമ്യ ജോലി നോക്കിയിരുന്നു. ഇവരെ പ്രവേശിപ്പിച്ച തലശ്ശേരി സഹകരണ ആശുപത്രിയില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പിണറായിലെ ദുരൂഹമരണങ്ങൾ ; അന്വേഷണസംഘം ഒരു യുവതിയെ അറസ്‌റ്റു ചെയ്യുമെന്ന് സൂചന
RELATED ARTICLES