സൊറാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ജസ്റ്റീസ് ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും സുപ്രീം കോടതി പരിഗണിക്കും. ബോംബെ ഹൈക്കോടതിയിൽ നിന്ന് കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി. ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റീസിനു പുറമേ ജസ്റ്റീസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖൻവീൽക്കർ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. പത്ര റിപ്പോർട്ടുകൾ മാത്രം പോര ലഭ്യമായ എല്ലാ രേഖകളും പരിശോധിക്കണമെന്നും കോടതി പ്രസ്താവിച്ചു. മറ്റേതെങ്കിലും കോടതികളിൽ ഇത് സംബന്ധിച്ച കേസുകൾ നിലവിലുണ്ടെങ്കിൽ അത് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒരു ഹൈക്കോടതിയും ലോ കേസ് പരിഗണിക്കരുതെന്നും കോടതി നിർദേശിച്ചു. ഹരീഷ് സാൽവെയാണ് മഹാരാഷ്ട്ര സർക്കാരിനു വേണ്ടി ഹാജരായത്. കേസിൽ ദുരൂഹതകളില്ലെന്നും ലോയയ്ക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരുടെ മൊഴി പ്രകാരം ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്നും സാൽവേ പറഞ്ഞു. കേസിൽ മറ്റ് ദുരൂഹതകളില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാൽ കേസിലെ എല്ലാ രേഖകളും പരിസോധിക്കണമെന്നായിരുന്നു അഭിഭാഷക അസോസിയഷനു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചില രേഖകൾ ഈ കേസിലെ ദുരൂഹതകൾ വർധിപ്പിക്കുന്നുണ്ട്. അതിനാൽ ഈ ദുരൂഹതകൾ നീക്കുന്നതിന് അത്തരം രേഖകൾ എല്ലാം തന്നെ പരിശോധിക്കപ്പടണ്ടതുണ്ടെന്നും ദവെ ആവശ്യപ്പെട്ടു.
എല്ലാ സ്ഥാപനങ്ങളും ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന വിമർശവും ദവെ ഉന്നയിച്ചു. ഒപ്പം ഹരീൽ സാൽവ ഈ കേസിൽ ഹാജരാകാൻ പാടില്ലെന്നും ദവെ ആവശ്യപ്പെട്ടു. സൊറാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസിൽ അമിത് ഷായ്ക്കുവണ്ടി ഹാജരായ അഭിഭാഷകനാണ് സാൽവെ എന്നും അതിനാലാണ് താൻ ഈ ആവശയം ഉന്നയിക്കുന്നതെന്നും ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു.
കേസ് സുപ്രീം കോടതി തന്നെ കേൾക്കണമെന്നാണ് ഹർജിക്കാർക്കുവണ്ടി ഹാജരായ മുകുൾ റോത്തഗി ആവശ്യപ്പെട്ടത്. ഫെബ്രുവരി രണ്ടിനാണ് കേസ് സുപ്രീംകോടതി ഇനി പരിഗണിക്കുന്നത്.