അഞ്ചു കുടുംബങ്ങൾക്ക് അത്താണിയായ റാന്നിക്കാരൻ അൻസാരി. വീതം വച്ചു നൽകിയത് വീടില്ലാത്ത അഞ്ചു കുടുംബങ്ങൾക്കു കുടുംബ സ്വത്തിന്റെ ഓഹരിയിൽനിന്ന് 20 സെന്റ്. ഇതാണ് അൻസാരി . ജാതിയും മതവുമൊന്നും അൻസാരി നോക്കില്ല.
ഇരുപതു വർഷത്തെ പ്രവാസം കഴിഞ്ഞെത്തി നാട്ടിലെത്തിയ അൻസാരി പണക്കാരനല്ല. പച്ചക്കറിക്കച്ചവടം നടത്തുന്ന ജീവിക്കുന്ന ഒരു സാധാരണക്കാരൻ. അഞ്ചു കുടുംബങ്ങൾക്കു മീതേ വിരിച്ചതു സ്നേഹമെന്ന മേൽക്കൂര. മൈലാടുംപാറ പരേതനായ അബ്ദുൽ ഖാദറിന്റെയും മറിയംബീവിയുടെയും രണ്ടാമത്തെ മകനാണ് എം.എ. അൻസാരി (ഷാജി – 50). കുടുംബ ഓഹരിയായി 45 സെന്റ് ലഭിച്ചപ്പോൾ അൻസാരി ഓർത്തത് വീടില്ലാതെ ദുരിതം അനുഭവിക്കുന്നവരെയാണ്. ഇരുപതു സെന്റ് അവർക്കായി മാറ്റിവയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു.
വായ്പൂരും പരിസരങ്ങളിലും ഏറെനാളായി വാടകയ്ക്കു താമസിക്കുന്നവരെ അൻസാരി കണ്ടെത്തി. വീടില്ലാത്തവർ എന്നതു മാത്രമായിരുന്നു അവരുടെ ജാതി. അഞ്ചു കുടുംബങ്ങൾക്കായി നൽകിയ ഭൂമിയുടെ റജിസ്ട്രേഷൻ അടുത്തയാഴ്ച നടക്കും. വായ്പൂര് – ചെങ്ങാറുമല റോഡിൽ മൈലാടുംപാറയിലാണ് ഈ സ്ഥലം. അവിടേക്കുള്ള വഴിക്കായി രണ്ടു സെന്റും അൻസാരി സൗജന്യമായി നൽകും. ചെറുപ്പകാലത്തേ പിതാവ് മരിച്ചതിനാൽ സാമ്പത്തിക പ്രയാസം എന്തെന്നു നന്നായിയറിയാമെന്ന് അൻസാരി. ആദ്യം മൂന്നു പേർക്കു സ്ഥലം നൽകാമെന്നാണ് ചിന്തിച്ചത്. പ്രയാസപ്പെടുന്ന കൂടുതൽ ആളുകളുണ്ടെന്ന് അറിഞ്ഞപ്പോൾ അഞ്ചുപേർക്ക് എന്നു തീരുമാനിച്ചു. ഭാര്യ ഷൈനിയും നാലാം ക്ലാസ് വിദ്യാർഥിനിയായ മകൾ ഹന്നയുമുണ്ട് അൻസാരിയുടെ കൊച്ചു കുടുംബത്തിൽ.