Tuesday, March 19, 2024
HomeKeralaമലയാള സിനിമയിലെ ജലദോഷപ്പാട്ടുകള്‍

മലയാള സിനിമയിലെ ജലദോഷപ്പാട്ടുകള്‍

മലയാളികള്‍ വാത്സല്യപൂര്‍വം ഏറ്റുപാടിയ ‘കണ്ണാംതുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ’. കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല എഴുതി ചിത്ര പാടിയ ഗാനം. ശ്രദ്ധിച്ചു കേട്ടാല്‍ എന്തോ പ്രത്യേകത തോന്നും ചിത്രയുടെ ശബ്ദത്തിന്. ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കത തുടിച്ചുനില്ക്കുന്നു അതില്‍. മേമ്പൊടിക്ക് ചെറിയൊരു അനുനാസികത്വവും. സിനിമയിലെകുസൃതി കലര്‍ന്ന ഗാനപശ്ചാത്തലത്തോട് അങ്ങേയറ്റം ഇണങ്ങിച്ചേര്‍ന്നു നില്ക്കുന്ന പാട്ട്. ‘കടുത്ത ജലദോഷവുമായാണ് ചിത്ര റെക്കോഡിങ്ങിന് വന്നത്.’- ഔസേപ്പച്ചന്റെ ഓര്‍മ. ‘വോയ്‌സ് ബൂത്തില്‍ കയറാന്‍ നേരം ആ കുട്ടി പറഞ്ഞു: സാര്‍, ഇന്ന് വയ്യ. ശബ്ദം അടഞ്ഞിരിക്കയാണ്. പാട്ടു നന്നാവില്ല. പക്ഷേ, ഒരു പരീക്ഷണം നടത്തുന്നതില്‍ തെറ്റില്ല എന്നായിരുന്നു എന്റെ പക്ഷം.’ ജലദോഷത്തോടെ അന്ന് ചിത്ര റെക്കോഡ് ചെയ്ത പാട്ട് ഇന്ന് മലയാള സിനിമാഗാന ചരിത്രത്തിന്റെ ഭാഗം. കുട്ടിത്തത്തിന്റെ നിഷ്‌കളങ്കഭാവവും ഓമനത്തവും ചിത്രയുടെ ശബ്ദത്തില്‍ എത്ര അനായാസം വന്നു നിറഞ്ഞിരിക്കുന്നുവെന്നു നോക്കുക. തുറന്ന ശബ്ദത്തിലാണ് അത് പാടിയിരുന്നതെങ്കില്‍ ആ എഫക്ട് കിട്ടുമായിരുന്നോ? ഇല്ലെന്ന്ഇന്നും വിശ്വസിക്കുന്നു ഔസേപ്പച്ചന്‍. തീര്‍ന്നില്ല. ജലദോഷപ്പാട്ടുകള്‍ വേറെയുമുണ്ട് ചിത്രയുടെ വക. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിലെ ‘നെറ്റിയില്‍ പൂവുള്ള സ്വര്‍ണച്ചിറകുള്ള പക്ഷി’ ഓര്‍ക്കുക. അസുഖത്തോടെ റെക്കോഡ് ചെയ്തതാണ് ഒ.എന്‍.വി-എം.ബി. ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ ആ മനോഹരമായ മെലഡി. പാടിഫലിപ്പിക്കാന്‍ ഏറെ പ്രയാസപ്പെട്ടെങ്കിലും ഭയപ്പെട്ടപോലെ മോശമായില്ല പാട്ട്. ‘പിന്നീടെപ്പോള്‍ കാണുമ്പോഴും പടത്തിന്റെ സംവിധായകന്‍ ഫാസില്‍ സാര്‍ കളിയാക്കുമായിരുന്നു, ആദ്യചരണത്തില്‍ താമരപ്പൂമൊട്ടു പോലെ എന്നതിന് പകരം മൊട്ടു ബോലേ എന്നാണ് ഞാന്‍ പാടിയതെന്ന്,’ ചിത്ര.

ജലദോഷത്തിന്റെ ലാഞ്ഛന ചിലപ്പോള്‍ പാട്ടിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുമെന്നതിന് ഇനിയുമുണ്ട് ക്ലാസിക്ക് ഉദാഹരണങ്ങള്‍. റെസ്റ്റ് ഹൗസ് (1969) എന്ന ചിത്രത്തിലെ ‘പൗര്‍ണമിച്ചന്ദ്രിക തൊട്ടു വിളിച്ചു,’ ‘മുത്തിലും മുത്തായ മണിമുത്തു കിട്ടി’ എന്നീ ഗാനങ്ങള്‍ ഓര്‍ക്കുക. രണ്ടും റെക്കോഡ് ചെയ്യുമ്പോള്‍ കടുത്ത ജലദോഷത്തിന്റെ പിടിയിലായിരുന്നു ഗാനഗന്ധര്‍വന്‍ എന്ന് സാക്ഷ്യപ്പെടുത്തുന്നു സംഗീതസംവിധായകന്‍ അര്‍ജുനന്‍ മാസ്റ്റര്‍. ‘പടത്തിന്റെ പൂജാദിവസം റെക്കോഡ് ചെയ്ത പാട്ടുകളാണ്. അസുഖം മൂലം പിന്നൊരു ദിവസത്തേക്ക് റെക്കോഡിങ് മാറ്റിവെച്ചാലോ എന്നൊരു നിര്‍ദേശം ഉയര്‍ന്നുവന്നെങ്കിലും നിര്‍മാതാവും സംവിധായകനും വഴങ്ങിയില്ല. പൂജാദിവസം ഗാനലേഖനം മുടങ്ങുന്നത് നല്ല ശകുനമല്ല എന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. അങ്ങനെയാണ് അസുഖത്തോടെതന്നെ പാട്ടുകള്‍ റെക്കോഡ് ചെയ്യാന്‍ തീരുമാനിച്ചത്.’ഇന്ന് അവ കേള്‍ക്കുമ്പോള്‍ അന്നത്തെ ഗന്ധര്‍വശബ്ദത്തിലെ നിഷ്‌കളങ്കപ്രണയഭാവമാണ് മനസ്സില്‍ തങ്ങുക. സൂപ്പര്‍ ഹിറ്റായി മാറിയ ആ രണ്ടു പാട്ടുകളില്‍നിന്ന് തുടങ്ങുന്നു മലയാള സിനിമയില്‍ ശ്രീകുമാരന്‍ തമ്പി-എം.കെ. അര്‍ജുനന്‍ കൂട്ടുകെട്ടിന്റെ സുവര്‍ണയുഗം. ഇതേ ടീമിന്റെ മറ്റൊരു ഗാനത്തിലുമുണ്ട് ജലദോഷത്തിന്റെ ഗുണകരമായ ഇടപെടല്‍. സിന്ധുവില്‍ ജയചന്ദ്രനും സുശീലയും പാടിയ ‘ചന്ദ്രോദയം കണ്ടു കൈകൂപ്പി നില്‍ക്കും.’ ‘മടിച്ചുമടിച്ചാണ് പാടിയത്. എന്റെ അടഞ്ഞ ശബ്ദം ആ ഗാനത്തിന് വ്യത്യസ്തമായ ഒരു ആസ്വാദനതലം നല്കി എന്ന് ഇന്നു പലരും പറഞ്ഞുകേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നും,’ ജയചന്ദ്രന്‍.

ജലദോഷപ്പാട്ടുകളെ കുറിച്ചുള്ള കവി രാം മോഹന്‍ പാലിയത്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഈ അന്വേഷണത്തിന് പ്രചോദനം. ബാലിശമെന്നു തോന്നുമെങ്കിലും, കൗതുകകരമായിരുന്നു അന്വേഷണത്തില്‍ ലഭിച്ച അറിവുകള്‍. പൊള്ളുന്ന പനിയും തൊണ്ടവേദനയുമായി മൂടല്‍മഞ്ഞിലെ പാട്ടുകള്‍ റെക്കോഡ് ചെയ്യാന്‍ മുംബൈയില്‍ ചെന്ന എസ്. ജാനകിയുടെ അനുഭവം കേള്‍ക്കുക. ഉഷാഖന്നയാണ് സംഗീതസംവിധായിക. എഴുന്നേറ്റു നില്ക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ പാട്ട് പാടുന്നതെങ്ങനെ എന്നായിരുന്നു സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടു ചെല്ലാന്‍ ഹോട്ടലിലെത്തിയ ആളോട് ജാനകിയുടെ ഭര്‍ത്താവിന്റെ ചോദ്യം.  അസുഖവിവരമറിഞ്ഞ് ജാനകിയുടെ ഉറ്റ സുഹൃത്തും ആരാധികയുമായ അരുണാമൂര്‍ത്തി സ്ഥലത്തെത്തുന്നു. ‘ഉഷാഖന്ന നിങ്ങളെ മാത്രം ഉദ്ദേശിച്ച് ചിട്ടപ്പെടുത്തിയ പാട്ടുകളാണ്. എങ്ങനെയും അവ പാടിയേ തീരൂ. എന്ത് സഹായത്തിനും ഞാനുണ്ടാകും.’ കൂട്ടുകാരിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി അങ്ങനെ അടുത്ത ദിവസം ജാനകി ഫേമസ് സ്റ്റുഡിയോയില്‍ എത്തുന്നു. പ്രശസ്തനായ മിനു ഖാത്രക് ആണ് സൗണ്ട് എന്‍ജിനീയര്‍. ജാനകിയുടെ അവസ്ഥ കണ്ട് ഖാത്രക്കിന് ദുഃഖം തോന്നി. സ്റ്റുഡിയോയിലെ വിശ്രമമുറിയിലെ സോഫയില്‍ ചെന്നു കിടന്നുകൊള്ളാന്‍ അദ്ദേഹം ഗായികയ്ക്ക് അനുവാദം നല്കി. ഓരോ തവണയും റിഹേഴ്‌സലിന്റെയും റെക്കോഡിങ്ങിന്റെയും ഘട്ടമെത്തുമ്പോള്‍ ഖാത്രക് ജാനകിയെ വിളിക്കും. വിറച്ചു വിറച്ച്, അരുണയുടെ ചുമലില്‍ ചാഞ്ഞു ജാനകി മൈക്കിന് മുന്നിലെത്തും.

‘ദൈവാനുഗ്രഹത്താല്‍ മൈക്കിന് മുന്നിലെത്തിയാല്‍ ഞാന്‍ എല്ലാം മറക്കും. എവിടെനിന്നോ ധൈര്യവും ശക്തിയും ലഭിക്കും. പാടിക്കഴിഞ്ഞാല്‍ വീണ്ടും പഴയപടി. മൂന്നു പാട്ടു പാടി സോഫയില്‍ കുഴഞ്ഞുവീണതേ ഓര്‍മയുള്ളൂ. ഉണരുമ്പോള്‍ അരുണയുടെ മടിയിലാണ്..,’ ജാനകി ഓര്‍ക്കുന്നു. അന്ന് എല്ലാ തളര്‍ച്ചയോടെയും ജാനകി പാടി റെക്കോഡ് ചെയ്ത പാട്ടുകള്‍ ഏതെന്നു കൂടി അറിയുക: ഉണരൂ വേഗം നീ സുമറാണി, മാനസമണിവേണുവില്‍, മുകിലേ… നാലു ദശകങ്ങള്‍ക്കിപ്പുറവും മലയാളി കേട്ടു മതിവന്നിട്ടില്ലാത്ത പാട്ടുകള്‍. ജലദോഷത്തിന്റെ പേരില്‍ പാടാതിരിക്കേണ്ടതില്ലെന്നു തന്നെ ആദ്യം ബോധ്യപ്പെടുത്തിയത് സാക്ഷാല്‍ എ.ആര്‍. റഹ്മാന്‍ ആണെന്ന് പറയും സുജാത. റഹ്മാന്‍ സിനിമയില്‍ വരുന്നതിനു മുന്‍പത്തെ കഥ. ജീവിതത്തിലാദ്യമായി ഒരു പരസ്യ ജിംഗിള്‍ പാടാന്‍ ക്ഷണം ലഭിക്കുന്നു സുജാതയ്ക്ക്. കടുത്ത ജലദോഷമായതുകൊണ്ട് ശബ്ദം മോശമാണെന്നും തന്നെ ഒഴിവാക്കണമെന്നും പറഞ്ഞുനോക്കി. ആ മോശം ശബ്ദമാണ് തനിക്ക് വേണ്ടതെന്ന് റഹ്മാന്റെ മറുപടി. ‘അന്ന് പാടിയ ജിംഗിള്‍ കേട്ടപ്പോഴാണ് റഹ്മാന്‍ പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് മനസ്സിലായത്,’ -സുജാത.  റഹ്മാന് സിനിമയിലേക്ക് വഴി തുറന്ന ഒട്ടേറെ ജിംഗിളുകള്‍ സുജാതയുടെ സ്വരത്തില്‍ പിന്നീട് പുറത്തുവന്നു. ജലദോഷം അവഗണിച്ചു പാടിയ മറ്റൊരു നല്ല പാട്ടു കൂടി സുജാതയുടെ ഓര്‍മയിലുണ്ട്. മിന്‍സാരക്കണ്ണാ എന്ന ചിത്രത്തിലെ ‘ഉന്‍ പേര്‍ സൊല്ല ആസൈ താന്‍.’ ഉണ്ണിമേനോന്റെ സിനിമാജീവിതത്തിലുമുണ്ട് സമാനമായ നിരവധി അനുഭവങ്ങള്‍. ‘ഉമാനിലയത്തില്‍ ജാനകിയോടൊപ്പം പാടിയ ‘മധുമഴ പൊഴിയും’, കനകാംബരങ്ങളില്‍ ചിത്രയുടെ കൂടെ പാടിയ ‘തൊടല്ലേ’ എന്നിവ പെട്ടെന്ന് ഓര്‍മ വരുന്നു. രണ്ടും ജലദോഷത്തിന്റെ അതിപ്രസരമുള്ള പാട്ടുകളാണ്.’

പനിയുടെയോ ജലദോഷത്തിന്റെയോ നേര്‍ത്ത സൂചനയെങ്കിലുമുണ്ടെങ്കില്‍ സ്റ്റുഡിയോയുടെ ഏഴയല്‍പക്കത്തു പോലും കാണില്ല ലതാ മങ്കേഷ്‌കറെ. അതേ ലതാജിക്ക് ഒന്ന് രണ്ടു തവണ തന്റെ നിലപാടില്‍ അയവു വരുത്തേണ്ടി വന്നു. ബൈജു ബാവരയില്‍ പാടാനെത്തുമ്പോള്‍ പനിയും തൊണ്ടവേദനയുമാണ് ലതയ്ക്ക്. ഇനിയൊരു ദിവസം പാടാമെന്നു പറഞ്ഞു തിരിച്ചുപോകാന്‍ ഒരുങ്ങിയ ഗായികയെ സംഗീതസംവിധായകന്‍ നൗഷാദ് തടയുന്നു. മീനാകുമാരി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മനോവ്യഥ തീവ്രതയോടെ ആവിഷ്‌കരിക്കാന്‍ ലതയുടെ അടഞ്ഞ ശബ്ദത്തിനു കഴിയുമെന്ന് കണക്കുകൂട്ടിയിരിക്കണം അദ്ദേഹം.  മനസ്സില്ലാമനസ്സോടെ അന്ന് ലത പാടി റെക്കോഡ് ചെയ്ത പാട്ട് ഹിന്ദി സിനിമയിലെ അനശ്വര വിരഹഗീതങ്ങളില്‍ ഒന്നായി വാഴ്ത്തപ്പെടുന്നു ഇന്ന്: ‘മൊഹെ ഭൂല്‍ ഗയേ സാവരിയാ…’ ജലദോഷം അവഗണിച്ച് ലത പാടി അവിസ്മരണീയമാക്കിയ മറ്റൊരു സുന്ദരഗാനം കൂടിയുണ്ട്: താജ്മഹലിലെ ‘പാവോം ചൂലേനേ ദോ ഫൂലോം കോ’. രോഷന്റെ സംഗീത സംവിധാനത്തില്‍ കൂടെ പാടിയത് മുഹമ്മദ് റഫി. ജലദോഷം അത്ര വലിയ ദോഷമല്ലെന്നതിന് ഇനിയും തെളിവ് വേണോ?

RELATED ARTICLES
- Advertisment -

Most Popular

Recent Comments