രാജ്യ വ്യാപകമായി ഓൺലൈൻ തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ തലവൻ പന്തളം പോലീസിന്റെ പിടിയിലായി. ഡൽഹി ഉത്തംനഗർ നാനേ പാർക്ക് എന്ന സ്ഥലത്തെ താമസക്കാരനായ രാജൻ കുമാർ സിംഗാണു പിടിയിലായത്. തട്ടിപ്പിനിരയായ പന്തളം സ്വദേശിയായ ഡോക്ടറുടെ പരാതിയെ തുടർന്ന് ഇയാളുടെ സംഘത്തിലെ അംഗമായ ആഷിഷ് ദിമാനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. രാജ്യവ്യാപകമായി ഓൺലൈൻ തട്ടിപ്പിലൂടെ വിവിധ ബാങ്ക് ഇടപാടുകാരുടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സംഘത്തിന്റെ തലവനായ രാജൻ കുമാർ സിംഗ് എന്ന 24 കാരനാണ് പോലീസിന്റെ വലയിലായത്.ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇയാളുടെ കൂട്ടാളിയായ ആഷിഷ് ദിമാനെ പോലീസ് പിടികൂടിയിരുന്നു. പന്തളം സ്വദേശിയായ ഡോക്ടറുടെ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആഷിഷ് റിമാൻ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഡൽഹിയിൽ നിന്നും പ്രതിയെ പിടികൂടിയതെന്ന് ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ് പറഞ്ഞു. ഇയാളുടെ സംഘത്തിലെ 8 സ്ത്രീകളടക്കമുള്ള പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പ്രതികൾ ഡൽഹിയിൽ കേന്ദ്രീകരിച്ചാണു തട്ടിപ്പ് നടത്തിയിരുന്നത്. ഓൺലൈൻ ഇടപാടുകാരെയാണു സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഓൺലൈൻ പർചേസിംഗ് ആൻഡ് സെല്ലിംഗ് സൈറ്റുകളിൽ നിന്നും ഇടപാടുകാരുടെ ഡെബിറ്റ് കാർഡ് നമ്പർ, ഫോൺ നമ്പർ തുടങ്ങിയവ കരസ്ഥമാക്കും. പിന്നീട് ബാങ്കിൽ നിന്നെന്ന വ്യാജേന സ്ത്രീകൾ ഇവരെ വിളിച്ച് ചിപ്പ് വച്ച എ റ്റി എം നൽകാനെന്നു തെറ്റിധരിപ്പിച്ച് എ റ്റി എം കാർഡിന്റെ രഹസ്യ നമ്പർ ചോദിച്ചറിയും. നമ്പർ ലഭിച്ചാൽ ഉടൻ തന്നെ ഡൽഹിയിൽ നിന്നും പേ റ്റി എം, എയർടെൽ മണി തുടങ്ങിയ ഓൺലൈൻ വലറ്റുകളിലേക്കു പണം ട്രാൻസ്ഫർ ചെയ്യും. ഇതിനായി സംഘാംഗങ്ങളെ വിവിധ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കുന്നതാണ് ഇവരുടെ രീതി. സംഘാംഗങ്ങളായ സ്ത്രീകൾക്ക് 30000 രൂപ വരെ ശമ്പളം നൽകിയിരുന്നതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.