കന്യാസ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ സര്‍ക്കാരിനോട് കോടതി നിലപാട് തേടി. തന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും താന്‍ നിരപരാധിയാണെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ബിഷപ്പിനെതിരെ സമര്‍പിച്ച പൊതു താല്പര്യ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. തനിക്കെതിരായ കേസ് പ്രത്യേക താല്പര്യത്തോടെ കെട്ടിചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് ജാമ്യപേക്ഷ സമര്‍പ്പിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് തെറ്റാണെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അറസ്റ്റ് തടയണമെന്ന ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കാന്‍ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കന്യാസ്ത്രീക്കെതിരെ നിരവധി പരാതി മുന്‍പ് ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ നടപടിക്ക് താന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് തനിക്കെതിരെ പരാതി നല്‍കിയതിനുമായിരുന്നു ബിഷപ്പിന്റെ വാദം. ഹാജരാകാന്‍ നോട്ടീസ് നല്‍കിയ തീയതി തന്നെ എത്തി ചോദ്യം ചെയ്യലിന് ഹാജരായി. അന്വേഷണവുമായി താന്‍ സഹകരിക്കുന്നുണ്ട്. തനിക്കെതിരെ മറ്റ് ക്രിമിനല്‍ കേസുകള്‍ ഇല്ലന്നും ജാമ്യം അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു. കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടിത്തിയിട്ടുണ്ട്. കേരളത്തില്‍ കാലു കുത്താന്‍ അനുവദിക്കില്ല എന്നായിരുന്നു ഭിഷണി. ഇതില്‍ പരാതിപ്പെട്ട ശേഷമാണ് തനിക്കെതിരെ പരാതി ഉയര്‍ന്നതെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ഇതിനിടെ ബിഷപ്പ് ബിഷപ്പിനെതിരെ സമര്‍പിച്ച പൊതു താല്പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തീര്‍പ്പാക്കി. ഈ അവസരത്തില്‍ ഈ ഹര്‍ജികളിലെ ആവശ്യം കോടതി വ്യക്തമാക്കി. പോലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വീടണമെന്നും മറ്റേതെങ്കിലും താല്‍പര്യങ്ങള്‍ ഈ ഹര്‍ജിക്കു പുറകിലുണ്ടോ എന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹര്‍ജിക്കാര്‍ പിന്‍വലിച്ചു