മോദിയെ മിമിക്രിയിലൂടെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി

0
10

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മിമിക്രിയിലൂടെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മോദിയുടെ തനത് ശബ്ദവും ആംഗ്യവും ഭാവവും പ്രസംഗത്തില്‍ അപ്പടി അനുകരിച്ചായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പരിഹാസം.
‘സബ്കാ സാഥ് സബ്കാ വികാസ്’ (എല്ലാവര്‍ക്കും വികസനം), അച്ഛാ ദിന്‍ ആയേഗാ തുടങ്ങിയ മോദിയുടെ പ്രയോഗങ്ങള്‍ സിദ്ധരാമയ്യ, തന്റെ പ്രസംഗത്തില്‍ അതേരീതിയില്‍ അനുകരിച്ച് പ്രധാനമന്ത്രിയുടെ വികസന പൊള്ളത്തരത്തെ കളിയാക്കിയത്. ചിക്കോഡിയില്‍ നടന്ന പൊതുസമ്മേളനത്തിലായിരുന്നു സിദ്ധരാമയ്യയുടെ മിമിക്രി പരിഹാസം.രാജ്യത്തിന്റെ വികസന കാര്യത്തില്‍ പ്രധാനമന്ത്രി നടത്തിയ അവകാശ പ്രസംഗങ്ങളെ, പരിഹസിച്ചായിരുന്നു സിദ്ധമരാമയ്യയുടെ അനുകരണ പ്രകടനം.

അച്ഛാ ദിന്‍ (നല്ല ദിവസങ്ങള്‍) വരുമെന്ന് പറഞ്ഞു. എന്നാല്‍ എപ്പോഴാണ് വരിക, ആര്‍ക്കാണ് വരിക സിദ്ധരാമയ്യ ചോദിച്ചു.
‘അചേ ദീന്‍ ആനെ വാലാ ഹേ’ (‘നല്ല ദിനങ്ങളിതാ മുന്നിലെത്തിയിരിക്കുന്നു) എന്നത് 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ ജനകീയ മുദ്രാവാക്യമായിരുന്നു. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും നികുതിയടക്കാത്ത പണം പിടിച്ചെടുക്കുമെന്നുമുള്ള മോദിയുടെ പ്രസ്താവനകളെ സിദ്ധരാമയ്യ രൂക്ഷമായി വിമര്‍ശിച്ചു. കള്ളപ്പണം തിരിച്ചു കൊണ്ടുവന്ന് പതിനഞ്ച് ലക്ഷം രൂപ ഓരോ ഇന്ത്യക്കാരുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന മോദിയുടെ വാഗ്ദാനത്തെയും കര്‍ണാടക മുഖ്യമന്ത്രി വിമര്‍ശിച്ചു.

“എന്നിട്ട് നിങ്ങളുടെ അക്കൗണ്ടില്‍ പതിനഞ്ച് പൈസയെങ്കിലും എത്തിയോ?”, സിദ്ധരാമയ്യ കളിയാക്കി.
“നല്ല ദിവസങ്ങള്‍ വന്നില്ല. വികസനവും വന്നില്ല. 15 ലക്ഷം അക്കൗണ്ടിലും എത്തിയിട്ടില്ല”, മോദിയെ അനുകരിച്ച് സിദ്ധരാമയ്യ പരിഹസിച്ചു. കര്‍ണാടക മുഖ്യന്റെ മോദി മിമിക്രി ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.