ലാഹോറിൽ ചാവേറാക്രമണം; 26 പേർ ദാരുണമായി കൊല്ലപ്പെട്ടു (Video)

0
9


പാകിസ്താനിലെ ലാഹോറിലുണ്ടായ ചാവേറാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ റെസ്ക്യു 1122 പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക ഒാഫീസും വസതിയും സ്ഥിതി ചെയ്യുന്നതിന് സമീപമാണ് ചാവേറാക്രമണം ഉണ്ടായത്. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ സഹോദരൻ ഷഹബാസ് ശരീഫാണ് പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി. സുരക്ഷാ ചുമതല വഹിക്കുന്ന പൊലീസുകാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ലാഹോർ പൊലീസ് ചീഫ് ക്യാപ്റ്റൻ അമിൻ വെയ്ൻസ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു മോട്ടോർ സൈക്കിൾ ഉൾപ്പെടെ രണ്ടു വാഹനങ്ങൾക്കു തകരാറുണ്ട്. ഫൊറൻസിക് വിഭാഗം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ദുരന്തത്തിൽ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ്, പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ്, പാക്ക് സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വ തുടങ്ങിയവർ അനുശോചിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ പഞ്ചാബ് നിയമസഭയ്ക്കു മുൻപിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 13 പേരാണു കൊല്ലപ്പെട്ടത്. 70 പേർക്കു പരുക്കേറ്റു. കഴിഞ്ഞവർഷം ഇഖ്ബാൽ പാർക്കിൽ ഈസ്റ്റർ ആഘോഷത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ 72 പേർ കൊല്ലപ്പെട്ടു. 300 പേർക്കു പരുക്കേറ്റിരുന്നു.