Saturday, April 20, 2024
HomeKeralaനടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി

നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി

അഭിനേത്രിയെ തട്ടിക്കൊണ്ടുപോയി മോശമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. നാളെ വിധി പറഞ്ഞേക്കും. കേരള പൊലീസിനെ പഴിചാരുന്ന നിലപാടിൽ ഉറച്ചു നിന്നുള്ള വാദങ്ങളാണ് പ്രതിഭാഗം നടത്തിയത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന എഡിജിപി: ബി.സന്ധ്യ എന്നിവരുടെ നിലപാടുകളെ സംശയത്തോടെ കാണുന്ന വാദത്തിൽ പ്രതിഭാഗം ഉറച്ചു നിന്നു.

പ്രോസിക്യൂഷൻ വാദത്തിൽ ദിലീപിനെ ‘കിങ് ലയർ’ (വലിയ കള്ളങ്ങൾ പറയുന്നയാൾ) എന്നു വിശേഷിപ്പിച്ചു. പ്രതിക്കെതിരായ കൂടുതൽ തെളിവുകൾ വിവരിക്കുന്ന രേഖകൾ മുദ്രവച്ച കവറിൽ പ്രോസിക്യൂഷൻ ഹൈക്കോടതിക്കു കൈമാറി. നിർണായക വിവരങ്ങൾ അന്വേഷണം തീരുംമുൻപു പുറത്തു വരാതിരിക്കാനുള്ള ഈ തന്ത്രം കാരണം അന്വേഷണ ഗതി അറിയാൻ കഴിയുന്നതു പൊലീസിനും കോടതിക്കും മാത്രം. നടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറുമായി കൂട്ടുപ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ നേരിട്ടു ബന്ധപ്പെടുത്തുന്ന തെളിവുകൾ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നൽകി.

ഹൈക്കോടതിയിലെ വാദപ്രതിവാദങ്ങൾ ഇങ്ങനെ:

∙പ്രതിഭാഗം: സുനിയും ദിലീപും ഒരേ ടവർ ലൊക്കേഷനിൽ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കിൽ ഗൂഢാലോചന എങ്ങനെ ആരോപിക്കും? മൊബൈൽ ടവറിനു മൂന്നു കിലോമീറ്ററിലേറെ പരിധിയുണ്ട്. ഷൂട്ടിങ്ങിനിടെ ആൾക്കൂട്ടത്തിനിടയിൽ ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ല. സ്വന്തം കാരവൻ ഉള്ളപ്പോൾ എല്ലാവരും കാണുന്ന രീതിയിൽ ദിലീപ് പുറത്തു നിന്നു സുനിലിനോടു സംസാരിക്കുമോ?

പ്രോസിക്യൂഷൻ: കേസിലെ മുഖ്യപ്രതി സുനിൽകുമാറിനെ (പൾസർ സുനി) ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നാണു ദിലീപിന്റെ നിലപാട്. ഇരുവരും ഒരേ മൊബൈൽ ടവറിന്റെ പരിധിയിൽ തുടർച്ചയായി വരുന്നത് എങ്ങനെ സ്വാഭാവികമാവും. ഇവർ സംസാരിക്കുന്നതു കണ്ടതിനു സാക്ഷികളുണ്ട്.

∙പ്രതിഭാഗം: പ്രതികളായ ദിലീപും സുനിലും തമ്മിൽ നാലുവർഷത്തെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ ഒരിക്കലെങ്കിലും വിളിക്കില്ലേ?

പ്രോസിക്യൂഷൻ‍: ഇവർ പല തവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. ജയിലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനോടാണു സുനിൽ ദിലീപിന്റെ പങ്ക് ആദ്യം വെളിപ്പെടുത്തിയത്. ഇതേ പൊലീസുകാരന്റെ ഫോണിൽ ദിലീപിന്റെ ഭാര്യ കാവ്യയുടെ കടയിലേക്കും സുനിൽ വിളിച്ചു.

∙ പ്രതിഭാഗം: എറണാകുളത്തു ദിലീപിനു സ്വന്തം കടയുള്ളപ്പോൾ ഭാര്യാ മാതാവിന്റെ കടയിൽ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഏൽപിക്കാൻ ആവശ്യപ്പെടുമോ?

പ്രോസിക്യൂഷൻ: പ്രതി സുനിലുമായി ഒരിക്കൽ പോലും നേരിട്ടു ബന്ധപ്പെടാതിരിക്കാൻ ദിലീപ് ആദ്യം മുതൽ ശ്രമിച്ചിരുന്നു. കാവ്യയും കുടുംബവുമായി സുനിലിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇക്കാര്യം സുനിലും വെളിപ്പെടുത്തിയിട്ടുണ്ട്. സുനിലിനെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിനു മുൻപു കാവ്യയുടെ വസ്ത്രവ്യാപാര ശാലയിലും സുനിൽ പോയിരുന്നു. ഒരിക്കൽ കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂർ യാത്രയിൽ സുനിലാണു കാറോടിച്ചത്. ഇവരുടെ വിശ്വസ്തനായിരുന്നു സുനിൽ. ആ ദിവസം കാവ്യയുടെ ഫോണിലൂടെ ദിലീപിനെ വിളിച്ചു പണം ആവശ്യപ്പെട്ടതായും സുനിൽ മൊഴി നൽകിയിട്ടുണ്ട്. ദിലീപ് നിർദേശിച്ചതനുസരിച്ചു കാവ്യ സുനിലിനു പണവും നല്കി.

∙ പ്രതിഭാഗം: ഡ്രൈവർ ദിലീപിന്റെ ഹോട്ടൽ മുറിയിലെത്തി ഗൂഢാലോചന നടത്തിയെന്നു പറയുന്നതു ബുദ്ധിക്കു നിരക്കാത്തത്. അന്നു മറ്റു പല സിനിമാക്കാരും ഹോട്ടലിലുണ്ടായിരുന്നു. സുനിൽ ജയിലിൽ വച്ച് എഴുതിയെന്നു പറയുന്ന കത്തിനും ആധികാരികതയില്ല. മുൻപു പൊലീസ് മർദിച്ചതായി കാണിച്ച് അയച്ച കത്തിന്റെ ഭാഷയും ഘടനയുമല്ല ദിലീപിനുള്ള കത്തിലേത്. ഗൂഢാലോചനയുടെ ഭാഗമായി പുറത്തു തയാറാക്കിയതാണ് ഈ കത്ത്.

പ്രോസിക്യൂഷൻ: പ്രതിഭാഗത്തിന്റെ വാദങ്ങളിൽ കഴമ്പില്ലെന്നു തെളിയിക്കുന്ന രഹസ്യമൊഴികൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവു ശേഖരണത്തിന്റെ ഭാഗമായി 15 പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. തൃശൂർ ടെന്നീസ് ക്ലബിലെ ജീവനക്കാർ ദിലീപിനെയും സുനിലിനെയും ഒരുമിച്ചു കണ്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ വിശദമായി രഹസ്യമൊഴിയിലുള്ളതു കോടതിക്കു പരിശോധിക്കാവുന്നതാണ്.

∙ പ്രതിഭാഗം: മുഖ്യപ്രതി സുനിൽ, ദിലീപിന്റെ സഹായി സുനിൽരാജി(അപ്പുണ്ണി)നെ വിളിച്ച ദിവസം തന്നെ ഡിജിപിയെ വിവരം അറിയിച്ചിരുന്നു. ഒന്നരക്കോടി രൂപ പ്രതിഫലമായി ലഭിക്കുമായിരുന്നെങ്കിൽ പ്രതി ഉടൻ തന്നെ കൃത്യം നിർവഹിക്കുമായിരുന്നു, നാലു വർഷം വൈകിപ്പിക്കില്ല. കള്ളന്മാർ ഉണ്ടാക്കുന്ന കഥയ്ക്കു പിന്നാലെയാണ് പൊലീസ്.

പ്രോസിക്യൂഷൻ: ദിലീപ് ഒരു വലിയ നുണയനാണ് (കിങ് ലയർ) കേസിലെ പ്രധാന തെളിവായ മൊബൈലും സിം കാർഡും നശിപ്പിച്ചതായി പ്രതികൾ പറയുന്നത് കള്ളത്തരമാണ്. ദിലീപിന്റെ പരാതി ഡിജിപിക്കു ലഭിക്കും മുൻപു തന്നെ കേസിൽ ദിലീപിന്റെ പങ്കു സംബന്ധിച്ച ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ദിലീപിനെതിരായ മൊഴികളും അതിനു മുൻപു ലഭിച്ചു. ദിലീപിന്റെ ക്വട്ടേഷൻ സംബന്ധിച്ചു തൃശൂർ സ്വദേശിയോടു സുനിൽ വെളിപ്പെടുത്തി. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ പ്രതി സുനിൽ ആവർത്തിച്ചു ശ്രമിച്ചിരുന്നു. ഒടുവിൽ ഗോവയിൽ വച്ചും അതിനു ശ്രമിച്ചതായി മൊഴിയും തെളിവുമുണ്ട്. സൂത്രശാലിയായ ദിലീപ് കൃത്യം നടത്താൻ മികച്ച ‘കളിക്കാരനെ’തന്നെയാണ് കളത്തിൽ ഇറക്കിയത്.

∙ പ്രതിഭാഗം: അനീഷ്‌ എന്ന പൊലീസുകാരന്റെ കഥ കെട്ടിച്ചമച്ചതാണ്. ദിലീപിനെ കുടുക്കാൻ കള്ളത്തരങ്ങൾ മെനയുന്നു.

പ്രോസിക്യൂഷൻ: എല്ലാ വിവരങ്ങളും കേസ് ഡയറിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് മുദ്രവച്ച കവറിൽ കോടതിക്കു പരിശോധിക്കാൻ സമർപ്പിക്കുന്നു. അന്വേഷണം പൂർത്തിയാവാത്ത ഈ ഘട്ടത്തിൽ എല്ലാ കാര്യങ്ങളും തുറന്ന കോടതിയിൽ വെളിപ്പെടുത്താൻ കഴിയില്ല. നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ തുടക്കത്തിൽ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments