സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മ്മയെ മാറ്റിയത് എന്തിന് ? റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചതു കൊണ്ടാണോ ? കോണ്‍ഗ്രസ് ചോദ്യശരങ്ങളുമായി രംഗത്ത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചില കാര്യങ്ങൾ ആരാഞ്ഞതിനാണോ അലോക് വര്‍മ്മയെ പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിക്കുന്നു. സി.ബി.ഐയുടെ സ്വാതന്ത്ര്യത്തിനു മേല്‍ കടന്നുകയറ്റം നടത്തി അവസാനത്തെ അടിയും കൊടുത്തിരിക്കുകയാണ് ബി.ജെ.പിയെന്ന് അദ്ദേഹം ആരോപിക്കുന്നു.
‘സി.ബി.ഐയെ തകർക്കുന്ന പരിപാടി പൂര്‍ണമായിരിക്കുകയാണ്. ഒരിക്കല്‍ പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയായിരുന്ന സി.ബി.ഐയുടെ വിശ്വാസ്യതയും സത്യസന്ധതയുമൊക്കെ ഇല്ലാതായെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തിയിരിക്കുകയാണ്.
‘സി.ബി.ഐയെ തകര്‍ത്തു കൊണ്ട് മോദി അദ്ദേഹത്തിന്റെ കുപ്രസിദ്ധ ഗുജറാത്ത് മോഡലിന്റെ യഥാര്‍ത്ഥ നിറം തുറന്നു കാട്ടിയിരിക്കുകയാണ്. റാഫേല്‍ കരാറിലെ അഴിമതി കഥകൾ അന്വേഷിക്കാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചതു കൊണ്ടാണ് സി.ബി.ഐ ഡയറക്ടറെ പുറത്താക്കിയത്? ബാക്കിയെല്ലാം വെറും പുകമറ മാത്രമാണോ? പ്രധാനമന്ത്രി മറുപടി പറയട്ടെ.’ കോണ്‍ഗ്രസ് പറഞ്ഞു.
അലോക് വര്‍മയ്ക്ക് ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ടെന്നിരിക്കെയാണ് അദ്ദേഹത്തെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത്. 2017 ലാണ് അലോക് വര്‍മ ദല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഡി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. ഇതിനെതിരെ സ്‌പെഷല്‍ ഡയറക്ടറായിരുന്നു അസ്താന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാവുകയായിരുന്നു.