Thursday, March 28, 2024
HomeKeralaകടലിൽ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കാൻ നോക്കരുത്-ബിനോയ് കോടിയേരി

കടലിൽ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കാൻ നോക്കരുത്-ബിനോയ് കോടിയേരി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ദുബായിൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണം ശക്തമായിരിക്കെ, മാധ്യമങ്ങളെ വിമർശിച്ച് സഹോദരൻ ബിനീഷ് കോടിയേരി രംഗത്ത്. മാധ്യമങ്ങൾ വസ്തുതകൾക്കു നിരക്കാത്ത വാർത്തകൾ നൽകി വ്യക്‌തിഹത്യ നടത്തുകയാണെന്ന് ബിനീഷ് കോടിയേരി ആരോപിച്ചു. വൃത്തികെട്ടതും കേട്ടാലറയ്ക്കുന്നതുമായ വാർത്തകൾ ചമച്ചു നിരന്തരം വേട്ടയാടുകയാണെന്നും ബിനീഷ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി.മലയാളികളുടെ ചായയുടെ കൂടെയുള്ള സ്നാക്സാണു താനെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.  ഒന്നുപോലും സത്യത്തിനു നിരക്കാത്തതിനാലാണ് ഇപ്പോഴും പൊതുസമൂഹത്തിന്റെ മുൻപിൽ നിൽക്കുന്നത്. ആരോപണം ഉന്നയിച്ചർക്കു തെളിയിക്കാനുള്ള ബാധ്യതയുമുണ്ട്. കടലിൽ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കാൻ നോക്കരുത്. ബിനോയിക്കു ദുബായ് പൊലീസിൽനിന്നു ലഭിച്ച ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ സഹിതമാണു സമൂഹമാധ്യമത്തിൽ ബിനീഷ് കുറിപ്പിട്ടത്.

ബിനീഷ് കോടിയേരിയുടെ കുറിപ്പിൽനിന്ന്:

വർഷങ്ങളായി തുടർന്നുവരുന്ന വേട്ടയാടലുകളുടെ ഭാഗമായി ഒരെണ്ണം കൂടെ. രാഷ്രീയ പ്രവർത്തകന്റെ പൊതുജീവിതവും കുടുംബജീവിതവും ചർച്ചയാകപ്പെടേണ്ടതുതന്നെ. അവരുടെ ജീവിതരീതികളും ചർച്ചയാകാം. എന്നാൽ ആ കുടുംബത്തിലെ വ്യക്തി അതു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുനോക്കി സത്യസന്ധമായി വാർത്ത കൊടുക്കേണ്ടതാണു മാധ്യമധർമം. അവർക്കും തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശമുണ്ട്‌. വസ്തുതകൾക്കു നിരക്കാത്ത വാർത്തകൾ നൽകി, അതു പലതരത്തിലുള്ള ചർച്ചകൾക്കു വിധേയമാക്കി വ്യക്‌തിഹത്യ നടത്തിക്കൊണ്ടിരിക്കുകയാണു നവമാധ്യമങ്ങളും.

കാലാകാലങ്ങളായി സിപിഎം സമ്മേളനങ്ങൾ നടക്കുമ്പോൾ പലവിധത്തിലുള്ള തെറ്റായ വാർത്തകൾ നേതാക്കന്മാരെയും കുടുംബത്തെയും കുറിച്ചു പ്രചരിപ്പിക്കുന്ന രീതി തുടർന്നു വരുന്നതാണെന്നു ജനങ്ങൾ തിരിച്ചറിയണം. അത് ശരിയായിരുന്നില്ല എന്നു മനസ്സിലാക്കിയാലും നടത്തിയ ചർച്ചകളും ജനങ്ങളിൽ ഉളവാക്കിയ സംശയവും ആർക്കും തിരിച്ചെടുക്കാൻ സാധിക്കുകയില്ലല്ലോ. എന്റെ അനുഭവം തന്നെ പറയാം. വിദ്യാർഥി രാഷ്ട്രീയം തുടങ്ങിയ 1997 മുതൽ ഇന്നുവരെയും പല രീതിയിലും പൊതുസമൂഹത്തിനു മുന്നിൽ വളരെ മോശമായി ചിത്രീകരിച്ചും വൃത്തികെട്ടതും കേട്ടാൽ അറയ്ക്കുന്നതുമായ വാർത്തകൾ ചമച്ചും നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. മലയാളികളുടെ ചായയുടെ കൂടെയുള്ള സ്നാക്സാണു ഞാനെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ അവ ഒന്നുപോലും സത്യത്തിനു നിരക്കാത്തതു കൊണ്ടുതന്നെയാണു ഞാൻ ഇപ്പോഴും പൊതുസമൂഹത്തിന്റെ മുൻപിൽ നിൽക്കുന്നത്. എനിക്കെതിരെ ഒന്നും ഇന്നുവരെ തെളിയിക്കാൻ കഴിയാതെ പരാജയം സമ്മതിച്ചവരാണ് ആരോപണം ഉന്നയിച്ചവർ. ആരോപണം ഉന്നയിച്ചർക്കു തെളിയിക്കുവാനുള്ള ബാധ്യതയുമുണ്ട്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഏതു നിയമനടപടിക്കും വിധേയമാകാൻ ബിനോയ് തയാറാണ് എന്ന് അവൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. മാനസികമായി ഞങ്ങളെ തളർത്തുകയാണു ലക്ഷ്യം. പലപ്പോഴും പൊതുജനങ്ങൾ അതു മനസ്സിലാക്കിയിട്ടുണ്ടെന്നാണു വിശ്വാസം; പക്ഷെ എത്ര ആളുകളോടു ഞങ്ങൾക്കിതു പറയാനാവും? അല്ലെങ്കിൽ എത്ര പേർ മനസ്സിലാക്കും. ഇതൊന്നും വസ്തുതകൾ മനസ്സിലാക്കാതെ സംസാരിക്കുന്നവർക്കു വിഷയമേയല്ല. ഞങ്ങളുടെ വിഷമം ഞങ്ങളുടേതു മാത്രമാണെന്നു തിരിച്ചറിയുന്നു. ആരോടും പരാതി പറയുന്നില്ല. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും, ഞങ്ങളാണെങ്കിലും മറ്റു രാഷ്ട്രീയക്കാരുടെ മക്കളായാലും നിയമനടപടികൾക്കു വിധേയമാകണം. എന്നാൽ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു പറഞ്ഞ് ഒരാളെ ക്രൂശിക്കുന്നതു ന്യായീകരിക്കാൻ പറ്റുന്ന ഒന്നല്ല. അയാളുടെ വ്യക്തമായ വിശദീകരണവും ഡോക്യുമെന്റ് സഹിതം ഹാജരാക്കിയിട്ടുമുണ്ട്. എന്റെ ചേട്ടനെക്കുറിച്ചു പറയുകയാണെങ്കിൽ വളരെ വർഷങ്ങളായി പ്രവാസജീവിതം നയിച്ചു അവിടെ ജീവിക്കുന്ന ഒരാളാണ്. ബിസിനസിൽ ഉയർച്ചതാഴ്ചകളുണ്ടാകാം. ഉണ്ടായിട്ടുമുണ്ട് എല്ലാവരെയും പോലെ. അതിൽ വരുന്ന കാര്യങ്ങൾ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ ചർച്ചകളും പ്രചാരണങ്ങളും നടത്തി ഞങ്ങളെ മാനസികമായി തളർത്തിക്കളയാം എന്നതാണ് ഉദ്ദേശ്യമെങ്കിൽ തെറ്റി. വസ്തുതകൾക്കു നിരക്കാത്ത വാർത്ത അടിസ്ഥാനരഹിതമാണെന്നു മനസ്സിലാക്കുകതന്നെ ചെയ്യും (ഇല്ലെങ്കിലും വിഷമമില്ല; കാരണം ഞങ്ങൾ സത്യമാണെന്നു വിശ്വസിക്കുന്ന, ഞങ്ങളെ അറിയുന്നവർ ഞങ്ങളുടെ കൂടെയുണ്ട് എന്നാണു വിശ്വാസം). ഇങ്ങനെ ഒരു വാർത്ത വന്നാൽ സമൂഹത്തിൽ ചർച്ചകൾ ഉണ്ടാകും. പലതരത്തിലുള്ള ട്രോളുകൾ ഉണ്ടാകും. അതിനെയെല്ലാം അതിന്റെ സ്പിരിറ്റിൽ കാണുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. എന്നാൽ വസ്തുതകൾ മനസ്സിലാക്കി കഴിഞ്ഞാൽ അതു തുടരുന്നതു നിർത്തുമെന്നു വിശ്വസിക്കുന്നു. ദുബായ് കോടതിയിൽ നിന്നുള്ള സർട്ടിഫിക്കറ്റും ദുബായ് പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇതോടൊപ്പം ചേർക്കുന്നു. ഒറ്റ ചോദ്യം മാത്രം: വിദേശത്ത് ഒരു കേസുണ്ട് എന്നുതന്നെ വയ്ക്കുക. ആ കേസ്‌ കോടതിയിലും പൊലീസിന്റെ കയ്യിലുമാണുള്ളതെന്നും വയ്ക്കുക. അതിന്റെ ഏതു തരത്തിലുമുള്ള നടപടികളുമായി മുന്നോട്ടുപോകേണ്ടത് ആ രാജ്യത്താണോ? അല്ലെങ്കിൽ മറ്റൊരു രാജ്യത്തെ പത്രക്കാർക്കും മറ്റൊരു രാജ്യത്തെ രാഷ്ട്രീയ പാർട്ടിയുടെ അടുത്തുമാണോ ? കടലിൽ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കാൻ നോക്കരുത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments