Wednesday, April 24, 2024
HomeKeralaഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി മിഷണറീസ് ഓഫ് ജീസസ്

ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി മിഷണറീസ് ഓഫ് ജീസസ്

അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍. മുഖ്യമന്ത്രി പിണറായി വിജയനുമായിട്ടുള്ള കൂടിക്കാഴ്ചയിലാണ് മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ പിന്തുണ പ്രഖ്യാപിച്ചത് . ഡല്‍ഹി കേരള ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ്. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് പ്രതിനിധികള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. നിരപരാധിയായ തങ്ങളുടെ പിതാവിനേയാണ് ക്രൂശിച്ചിരിക്കുന്നത്. നിരവധി വര്‍ഷങ്ങളായി പഞ്ചാബില്‍ തങ്ങള്‍ ജീവിക്കുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ പിതാവ് നിരപരാധിയാണെന്ന് ഞങ്ങള്‍ക്കറിയാം. പറയേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. വേണ്ട നടപടികള്‍ മുഖ്യമന്ത്രി എടുക്കുമെന്നും സിസ്റ്റര്‍ അമല പറഞ്ഞു.

ബിഷപ്പിനെതിരെ മൊഴി നല്‍കാന്‍ കന്യാസ്ത്രീകളെ അന്വേഷണസംഘം നിര്‍ബന്ധിക്കുന്നുവെന്നും മിഷനറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ ആരോപിച്ചു. പൊലീസ് തങ്ങളെ മാനസികമായി പീഡിപ്പിക്കുന്നു. മൊത്തം കന്യാസ്ത്രീകളുടെയും വില കളയുന്ന രീതിയില്‍ പൊലീസ് അസമയത്ത് പോലും മഠങ്ങളില്‍ കയറിയിറങ്ങുന്നു, തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചു. ബിഷപ്പിന് അനുകൂലമായി മൊഴി കൊടുക്കുന്നവരെ പൊലീസ് ഭീഷണിപ്പെടുത്തുന്നു. കേസില്‍ കുടുക്കുമെന്ന് പറയുന്നു. ബിഷപ്പിന് എതിരായി മൊഴി കൊടുത്താല്‍ മാത്രമേ കേസില്‍ നിന്ന് ഊരാന്‍ കഴിയൂ എന്ന് പറയുന്നു. അതല്ലെങ്കില്‍ കൂട്ടുപ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. 17 അംഗങ്ങളാണ് ഡല്‍ഹി കേരള ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. അതേസമയം, കേസില്‍ അന്വേഷണസംഘം വീണ്ടും ജലന്ധറില്‍ പോകും. ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രദര്‍ശിപ്പിച്ച കേസില്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് എം.ജെ കോണ്‍ഗ്രഗേഷന്‍ പിആര്‍ഒ സിസ്റ്റര്‍ അമലയ്ക്ക് അന്വേഷണസംഘം നോട്ടീസ് നല്‍കി. ബിഷപ്പിനെ ന്യായീകരിച്ച്‌ കൊണ്ട് മിഷറീസ് ഓഫ് ജിസസ് ഇറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇരയായ കന്യാസ്ത്രീയുടെ ചിത്രം നല്‍കിയത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡനം നടത്തിയിട്ടില്ലെന്ന കണ്ടെത്തലുമായി മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. പീഡനം നടന്നതായി പറയുന്ന കാലയളവില്‍ പരാതിക്കാരി ബിഷപ്പിനൊപ്പം വീടു വെഞ്ചരിപ്പിനെത്തിയ ചിത്രം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പീഡനം നിഷേധിക്കുന്നത്. പീഡനത്തിനിരയായ സ്ത്രീ പീഡിപ്പിക്കുന്ന ആള്‍ക്കൊപ്പം സന്തോഷവതിയായി പങ്കെടുക്കില്ല. അങ്ങോട്ട് ആവശ്യപ്പെട്ടാണ് പരാതിക്കാരി ബിഷപ്പിന്റെ പരിപാടികളില്‍ പങ്കെടുത്തതും ചിരിച്ചുല്ലസിച്ചിരുന്നതും. ഇതു ചിത്രങ്ങളില്‍ വ്യക്തമാണ്. പീഡനം നടന്നിട്ടില്ലെന്നതിനു തെളിവാണിതെന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചു സന്യാസിനി സഭ വക്താവ് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രിഗേഷന്റെ നിര്‍ദ്ദേശം ലംഘിച്ചാണു പരാതിക്കാരിയും സമരം നടത്തുന്ന കന്യാസ്ത്രീകളും കുറവിലങ്ങാട്ടെ മഠത്തില്‍ തങ്ങുന്നതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. സഭയുമായി ബന്ധമില്ലാത്ത നാലു വ്യക്തികളുമായി ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നു. യുക്തിവാദികള്‍ അടക്കം പലരും മഠത്തില്‍ നിരന്തരം വന്നുപോയി. സൗകര്യത്തിന് അനുസരിച്ചു സന്ദര്‍ശന രജിസ്റ്ററിലും ക്രമക്കേടുകള്‍ നടത്തി. ആദ്യം പീഡിപ്പിച്ചുവെന്നു പറയുന്ന 2014 മെയ്‌ അഞ്ചിന് കുറവിലങ്ങാട്ടെ മഠത്തില്‍ നിന്ന് അത്താഴം കഴിച്ച ഫ്രാങ്കോ മുളയ്ക്കല്‍ മറ്റൊരു മഠത്തിലാണു താമസിച്ചതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ ഫ്രാങ്കോ മുളയ്ക്കലിനൊപ്പമിരിക്കുന്ന ചിത്രം പ്രസിദ്ധീകരിക്കരുതെന്ന നിര്‍ദ്ദേശത്തോടെയാണ് എംജെ കോണ്‍ഗ്രിഗേഷന്‍ മാധ്യമങ്ങള്‍ക്കു കൈമാറിയത്. എന്നാല്‍, ഈ ചിത്രം പിന്നീട് വിവാദമായി മാറുകയും ചെയ്തു. ലൈംഗിക പീഡനകേസില്‍ ഉള്‍പ്പെട്ട ഇരയുടെ സ്വകാര്യത കാത്തു സൂക്ഷിക്കണമെന്ന നിയമമാണ് മിഷണറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹം കാറ്റില്‍ പറത്തിയത്. കന്യാസ്ത്രീകളുടെ സമരത്തിനു പിന്നില്‍ ബാഹ്യ ശക്തികളാണെന്നും മിഷണറീസ് ഓഫ് ജീസസ് ആരോപിച്ചിരുന്നു.വിശ്വാസത്തിനെതിരെയുള്ള സമരമായാണ് സന്ന്യാസിനി സഭ വിശേഷിപ്പിച്ചത്. തെളിവെടുപ്പ് സമയത്ത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീക്കെതിരെ പറഞ്ഞ അതേ ആരോപണങ്ങളാണ് മിഷണറീസ് ഓഫ് ജീസസും ഉന്നയിച്ചത്. 2014 മെയ് അഞ്ച് മുതലുള്ള രണ്ടു വര്‍ഷക്കാലം ബിഷപ്പ് തന്നെ പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു എന്നാണ് കന്യാസ്ത്രീ നല്‍കിയ പരാതി. അങ്ങനെയെങ്കില്‍ ആദ്യം പറയുന്ന തീയതിക്ക് പിന്നാലെ താനും കന്യാസ്ത്രീയും ഒരുമിച്ച്‌ ചില പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്തിന് ഒരുമിച്ച്‌ ഒരു പരിപാടിയില്‍ പങ്കെടുത്തു എന്നായിരുന്നു ബിഷപ്പിന്റെ വാദം. ഇതേ വാദം തന്നെയാണ് മിഷണറീസ് ഓഫ് ജീസസും ഉന്നയിച്ചത്. കന്യാസ്ത്രീക്കെതിരെ ചില വിഷയങ്ങളില്‍ ബിഷപ്പ് നടപടിയെടുത്തിരുന്നു. അതിനാലാണ് കന്യാസ്ത്രീ ഇത്തരത്തില്‍ പരാതി നല്‍കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments