ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചത് ‘പണിഷ്‌മെന്റ് ട്രാന്‍സ്ഫറെന്ന്’ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുമ്മനം ഗവര്‍ണറായതോടെ ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് സേനാ നായകനില്ലാത്ത അവസ്ഥയായെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പിയിലെ ആഭ്യന്തരപ്രശ്‌നം തീര്‍ക്കാനാണ് കുമ്മനത്തെ ഗവര്‍ണറാക്കിയത്. കുമ്മനത്തിന്റെ എതിര്‍ചേരിയിലുള്ള മുന്‍ അദ്ധ്യക്ഷന്‍ വി.മുരളീധരനെ മഹാരാഷ്ട്രയിലേക്കാണ് നാട് കടത്തിയത്. ബി.ജെ.പി അംഗത്വമില്ലാതിരുന്ന കുമ്മനം ആര്‍.എസ്.എസില്‍ നിന്ന് നേരിട്ടാണ് ബി.ജെ.പി അദ്ധ്യക്ഷനായത്. ഇതേചൊല്ലി പാര്‍ട്ടിയില്‍ ഇപ്പോഴുമുള്ള ഭിന്നത കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനമെന്ന് കോടിയേരി പറഞ്ഞു. കുമ്മനത്തെ ഗവര്‍ണറാക്കിയതില്‍ കേരളത്തിനോ ചെങ്ങന്നൂരിനോ ഗുണമൊന്നുമില്ലെന്നും വെറും 10 ലക്ഷം മാത്രം ജനസംഖ്യയുള്ള മിസോറാമില്‍ കുമ്മനത്തെ ഉപയോഗിച്ച് ഭരണം പിടിക്കാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുമ്മനത്തിന് വലിയ ഏതെങ്കിലും സംസ്ഥാനത്തിന്റെ പദവി കൊടുക്കാതെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജനസംഖ്യ മാത്രമുള്ള ഒരു സംസ്ഥാനത്ത് ഗവര്‍ണറാക്കിയത് എന്ത് കൊണ്ടാണെന്ന് ആര്‍ക്കും മനസിലാവും. കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ഒരാള്‍ മിസോറാമില്‍ എന്ത് ചെയ്യാനാണെന്നും കോടിയേരി ചോദിച്ചു.
ബി.ജെ.പിയിലെ ആഭ്യന്തരപ്രശ്‌നം തീര്‍ക്കാൻ കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കിയെന്ന് കോടിയേരി
RELATED ARTICLES