Friday, March 29, 2024
HomeKeralaനിപ്പാ വൈറസ് ബാധ; മരിച്ചവരുടെ എണ്ണം 14 ആയി

നിപ്പാ വൈറസ് ബാധ; മരിച്ചവരുടെ എണ്ണം 14 ആയി

നിപ്പാ വൈറസ് ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. ഇതോടെ നിപ്പാ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 14 ആയി. പാലാഴി സ്വദേശി എബിന്‍ (26) ആണ് മരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാലാഴി നാരാട്ട് സുരേഷിന്റെ മകനാണ് അബിന്‍് മാതാവ് പ്രേമലത. സഹോദരി അമൃത. മൃതദേഹം ഇന്ന് (ഞായര്‍) വൈകുന്നേരം ആറു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ പ്രത്യേക സുരക്ഷ സംവിധാനത്തോടെ സംസ്‌കരിക്കും. പാലാഴിയില്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്നു അബിന്‍. നിപ്പ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ഒമ്ബത് പേരെ കൂടി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ബന്ധുക്കളടക്കം 175 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ നിപ്പ വൈറസ് ബാധയുടെ ഉറവിടം ഒന്നാണെന്ന് മന്ത്രി അറിയിച്ചു. ഇതുവരെ ആകെ 15 പേര്‍ക്കാണ് നിപ്പാ ബാധ സ്ഥിരീകരിച്ചതെന്ന് മന്ത്രി അറിയിച്ചു. ആദ്യം മരിച്ച സാബിത്തിനെ കൂടാതെയാണിത്. സാബിത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നില്ല. നിപ്പ സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരും അവരുടെ വീടുകളില്‍ പോയവരുമായ വ്യക്തികളെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്. പരമാവധി ജാഗ്രത പുലര്‍ത്തുക എന്ന നിര്‍ദ്ദേശമാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. നിരീക്ഷണത്തിലുള്ള മുഴുവന്‍ പേരെയും നിപ്പ വൈറസ് ബാധ പരിശോധിക്കുന്നത് ആരോഗ്യവകുപ്പ് നിര്‍ത്തിവെച്ചു. രോഗലക്ഷണം ഇല്ലാത്ത ഇവരെ പരിശോധിച്ചാല്‍ ഫലം നെഗറ്റീവാകും എന്നതിനാലാണിത്. പനി പോലുള്ള രോഗലക്ഷണങ്ങളുള്ളവരില്‍ നിന്നുള്ള സാമ്ബിളുകള്‍ മാത്രമാണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്. സംസ്ഥാനത്തെയാകെ ഭീതിയിലാഴ്‌ത്തിയ നിപ്പവൈറസിന്റെ ഇന്‍ക്യുബേഷന്‍ പീരിഡ് കണക്കിലാക്കിയാല്‍ രോഗത്തിന്റെ അടുത്ത തിരയുണ്ടെങ്കില്‍ അത് അഞ്ച് ദിവസത്തിനകം പ്രത്യക്ഷമാകണമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ അഞ്ചിനകം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ രോഗത്തിന് കാരണമായ വൈറസിന്റെ വ്യാപനം അവസാനിച്ചതായി കണക്കാക്കാമെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും കണക്കുകൂട്ടുന്നത്.അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരെയും ആശുപത്രികളെയും സംബന്ധിച്ച്‌ വളരെ പ്രധാനമായ ദിവസങ്ങളാണ്. നിലവില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ക്കാണ് അസുഖം സ്ഥിതീകരിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഇവരുമായി ബന്ധമുള്ളവരെയാണ് ഇപ്പോള്‍ നിരീക്ഷിക്കുന്നത്. ഇന്‍ക്യുബേഷന്‍ പിരീഡിന്റെ കണക്കനുസരിച്ച്‌ ഇപ്പോള്‍ ചികിത്സയിലുള്ള ആളുകളില്‍ നിന്ന് വൈറസ് പടര്‍ന്നിട്ടുണ്ടെങ്കില്‍ പരമാവധി ജൂണ്‍ അഞ്ചിനകം അവര്‍ ലക്ഷണങ്ങള്‍ കാണക്കുകയോ അസുഖം വരികയോ ചെയ്യണം.ജൂണ്‍ അഞ്ചിനകം അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ ചികിത്സയിലുള്ള രണ്ട് പോരുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത മറ്റൊരാള്‍ ഇനി അസുഖമായി വരാതിരുന്നാലും സംസ്ഥാനത്ത് നിപ്പാവൈറസിന്റെ വ്യാപനം അവസാനിച്ചതായി വേണം കണക്കുകൂട്ടാന്‍. നിലവില്‍ അസുഖം സ്ഥിരീകരിച്ച ചികിത്സയിലുള്ളവരുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിലാണ്. ഏതെങ്കിലും രീതിയില്‍ അവര്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ടെങ്കില്‍ അത് മറ്റൊരാളിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലുകളുടെ ഭാഗമായിട്ടാണിത്.ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ തിരക്കിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗികളടക്കമുള്ളവരെ ഒഴിപ്പിക്കുന്നതും മറ്റ് മുന്‍കരുതലുകള്‍ ശക്തമാക്കിയിട്ടുള്ളതും. ഇനി സ്ഥിതിഗതികള്‍ ഏറ്റവും സങ്കീര്‍ണമാകാന്‍ ഒരേയൊരു സാധ്യതയാണുള്ളത്. അത് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരുമായി ബന്ധമില്ലാത്ത മറ്റൊരാളില്‍ ഈ അസുഖം സ്ഥിരീകരിച്ചാലാണ്. അങ്ങനെയെങ്കില്‍ അയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനും വീണ്ടും സമയമെടുക്കും. ഇതൊഴിവാക്കാനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജുമായുള്ള സമ്ബര്‍ക്കം പരമാവധി ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments