ശബരിമല യുവതി പ്രവേശന വിഷയത്തിൽ പന്തളം രാജകുടുംബത്തിനും തന്ത്രിമാർക്കുമെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മന്ത്രി ജി. സുധാകരൻ. അയ്യപ്പനെ കാട്ടിലേക്കയച്ചത് കമ്മ്യൂണിസ്റ്റുകാരല്ലെന്നും പന്തളം കൊട്ടാരത്തിന്‍റെ ഗൂഢാലോചനയുടെ ഫലമായാണെന്നും സുധാകരൻ പറഞ്ഞു. അയ്യപ്പനെ കാട്ടിലേക്കയച്ചത് കൊല്ലണം എന്ന ഗൂഢലക്ഷ്യത്തോടെയായിരുന്നു എന്നും ഇക്കാര്യം ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
‘അയ്യപ്പൻ പുലിയേയും കൂട്ടിവന്നപ്പോ അയ്യപ്പനെ എല്ലാവരും തൊഴാൻ തുടങ്ങി. അയ്യപ്പനെ ദൈവമാക്കി. ഇതല്ലേ സത്യം, ആരും മറക്കേണ്ട ഇതൊന്നും’ സുധാകരൻ പറഞ്ഞു. തന്ത്രിമാർ വരുന്നതിന് മുമ്പെ തന്നെ ശബരിമല ക്ഷേത്രം അവിടെ ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ കൈക്കൂലി വാങ്ങുന്ന നിരവധി പേരുണ്ടെന്നും കോടികളാണ് ഇവരുണ്ടാക്കിയതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.