Friday, March 29, 2024
HomeCrimeനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് തയ്യാറാക്കിയ ക്രൈംസ്‌റ്റോറി വൈറലാകുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് തയ്യാറാക്കിയ ക്രൈംസ്‌റ്റോറി വൈറലാകുന്നു

പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് ലഭ്യമായ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ എഴുത്തുകാരന്‍ ബിജുകുമാര്‍ ആലക്കോട് തയ്യാറാക്കിയ ക്രൈംസ്‌റ്റോറി ശ്രദ്ധേയമാകുന്നു. നേരത്തേയും പ്രമാദമായ പല കേസുകളുടെയും കേസ് ഡയറി ഇത്തരത്തില്‍ എഴുതിയിട്ടുണ്ട് കണ്ണൂര്‍ സ്വദേശിയായ ബിജുകുമാര്‍ .
ബിജുകുമാറിന്റെ കേസ് ഡയറി:

‘നടിയെ ആക്രമിച്ച സംഭവം പിന്നെയും ചൂട് പിടിയ്ക്കുകയാണല്ലോ. ലഭ്യമായ വിവരങ്ങള്‍ വെച്ച് ഒരു ഇന്‍വെസ്റ്റിഗേഷന്‍ നടത്തി നോക്കാം.

കഴിഞ്ഞ ഫെബ്രുവരി 17 നു രാത്രിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് താന്‍ അപമാനിയ്ക്കപ്പെട്ടതായി നടി പൊലീസില്‍ പരാതിപ്പെടുന്നു. ഷൂട്ടിംഗ് സ്ഥലത്തു നിന്നും താമസസ്ഥലത്തേയ്ക്കുള്ള യാത്രയില്‍ വാഹനത്തിന്റെ െ്രെഡവറുടെ സഹായത്തോടെ , അഞ്ചു ഗുണ്ടകള്‍ ചേര്‍ന്ന് അവരെ അപമാനിയ്ക്കുകയും അത് വീഡിയോയില്‍ പകര്‍ത്തുകയും തുടര്‍ന്ന് ഇറക്കി വിടുകയുമാണുണ്ടായത്.
അധികം വൈകാതെ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തു. ക്വട്ടേഷന്‍ ഗുണ്ടയും നിരവധി കേസുകളിലെ പ്രതിയുമായ പള്‍സര്‍ സുനി ആയിരുന്നു മുഖ്യ പ്രതിയും ആസൂത്രകനും. വീഡിയോ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടുകയായിരുന്നു ലക്ഷ്യം. അങ്ങനെ കേസിലെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി.

ഇതേ സമയം തന്നെ ചില മാധ്യമങ്ങളിലും ഓണ്‍ ലൈന്‍ മഞ്ഞപ്പത്രങ്ങളിലുമ്മറ്റൊരു അഭ്യൂഹം പരക്കുന്നുണ്ടായിരുന്നു. നടിയോട് വൈരാഗ്യമുള്ള ഒരു പ്രമുഖ നടന്‍ ക്വട്ടേഷന്‍ കൊടുത്ത് ചെയ്യിച്ചതാണു ഇതെന്നായിരുന്നു അത്. എന്തായാലും താല്‍ക്കാലികമായി അതു കെട്ടടങ്ങി.

കഴിഞ്ഞ ദിവസം, പള്‍സര്‍ സുനിയുടേതായി ഒരു കത്ത് വെളിയില്‍ വന്നു. ജയില്‍ അധികാരിയുടെ സീലോടെ ഉള്ള ആ കത്ത് നേരത്തെ എഴുതിയിരുന്നതാണ്. നടന്‍ ദിലീപിനെ അഭിസംബോധന ചെയ്യുന്ന അതില്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെടുന്നുണ്ട്. ദിലീപിന്റെ പേരു പറഞ്ഞാല്‍ 2.5 കോടി തരാന്‍ ആളുണ്ട് എന്നും അതില്‍ പറയുന്നു. കൂടാതെ ദിലീപിന്റെ മാനേജരെ വിളിയ്ക്കുന്ന ഒരു ശബ്ദരേഖയും വെളിയില്‍ വന്നു. അതില്‍ മാനേജര്‍, അയാളോടു സംസാരിയ്ക്കാന്‍ തയ്യാറാകുന്നില്ല എന്നാണു മനസ്സിലാകുന്നത്.

എന്തായാലും ദിലീപിനെ കുറ്റവാളിയായി സ്ഥാപിച്ചുകൊണ്ടും അയാളുടെ നിരപരാധിത്വം സൂചിപ്പിച്ചുകൊണ്ടും വിവാദം ആരംഭിച്ചിരിയ്ക്കുന്നു.

എന്താണു ദിലീപ് കുറ്റവാളിയാകാനുള്ള സാധ്യതകള്‍?

(1) ഏതൊരു കേസിനും ഒരു ഉദ്ദേശം അഥവാ മോട്ടീവ് ഉണ്ടാവണം. ഇവിടെ എന്തൊക്കെ ആവാം ഉദ്ദേശങ്ങള്‍?

നടിയെ അപമാനിയ്ക്കുക, ഫിലിം ഫീല്‍ഡില്‍ നിന്നു ഔട്ടാക്കുക, വിവാഹം തടയുക.

ദിലീപിനെ സംബന്ധിച്ച് പണം തട്ടുക ലക്ഷ്യമായിരിയ്ക്കില്ല. മുകളില്‍ പറഞ്ഞ ഉദ്ദേശങ്ങള്‍ കൊണ്ട് ദിലീപ് എന്ന നടനു എന്തു നേട്ടമാണുണ്ടാവുക? നടി നേരത്തെ തന്നെ ഏതാണ്ട് ഔട്ടാണ്. മറ്റു സാധ്യതകളില്‍ വിവാഹം മുടക്കുക എന്ന ലക്ഷ്യം വേണമെങ്കില്‍ പറയാം. എന്നാല്‍ ഒരു സിനിമാ താരത്തെ വിവാഹം ചെയ്യാന്‍ തയ്യാറാകുന്ന ഒരാളെ വീഡിയോ കാണിച്ച് പിന്തിരിപ്പിയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

നേരെ മറിച്ച് പള്‍സര്‍ സുനിയെ സംബന്ധിച്ച് പണം തട്ടുക എന്നത് സംഭാവ്യമാണ്. ഇതിനു മുന്‍പ് സമാനമായ രണ്ടു സംഭവങ്ങള്‍ ഇവന്‍ ചെയ്തതായി കൂട്ടു പ്രതികളുടെ മൊഴിയുണ്ട്. അങ്ങനെ 35 ലക്ഷം രൂപ തട്ടിയിട്ടുണ്ട്‌ത്രേ.

(2) ദിലീപിന്റെ പേര്‍ എങ്ങനെ ഈ കേസില്‍ വന്നു? എന്തിനു?

സിനിമാ രംഗത്തെ പാരവെപ്പുകള്‍ തന്നെ കാരണങ്ങള്‍. ഇതില്‍ ഏറ്റവും പ്രധാനം തീയേറ്റര്‍ സമരവുമായി ബന്ധപ്പെട്ടാണു. ലിബര്‍ട്ടി ബഷീറിന്റെ സംഘടനയെത്തന്നെ തകര്‍ത്തു കളഞ്ഞത് ദിലീപിന്റെ സമാന്തര സംഘടനയാണു. തീര്‍ച്ചയായും വലിയൊരു വൈരാഗ്യ സാധ്യത അവിടെ കിടക്കുന്നു. ഇതോടു ചേര്‍ത്തു വായിയ്‌ക്കേണ്ടതാണു പള്‍സര്‍ സുനിയുടെ കത്ത്.

ദിലീപ് ഒന്നരക്കോടി കൊടുത്തില്ലെങ്കില്‍ 2.50 കോടി കൊടുക്കാന്‍ ആളുണ്ടത്ര. ഇതിന്റെ അര്‍ത്ഥം ആരോ അവനെ സമീപിച്ചിട്ടുണ്ട് എന്നാവാം, അല്ലെങ്കില്‍ അവന്‍ തിരക്കഥ മെനഞ്ഞു പറയുന്നതാവാം. ആദ്യത്തേതാണെങ്കില്‍ തീര്‍ച്ചയായും ഈ സംഭവത്തിനു പിന്നില്‍ വലിയ ഗൂഡാലോചന ഉണ്ട്. രണ്ടാമത്തേതാണെങ്കില്‍, കിട്ടിയ അവസരം മുതലാക്കാന്‍ അവന്‍ ശ്രമിയ്ക്കുന്നു.
പള്‍സര്‍ സുനിയുടെ സ്വന്തം പരിപാടിയെ, ദിലീപിനെതിരെ ആയുധമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണു ഈ കത്തും ഫോണും എന്ന ഒരു സാധ്യതയുമുണ്ട്.

(3) ദിലീപ് നിരപരാധി ആവാം എന്നു പറയാന്‍ കാരണം?

അയാള്‍ തനിയ്ക്കു ലഭിച്ച കത്തും ഫോണും ഉടന്‍ തന്നെ പൊലീസില്‍ ഏല്‍പ്പിയ്ക്കുകയാണുണ്ടായത്. ഈ കേസില്‍ പങ്കുണ്ടെങ്കില്‍ എങ്ങനെയും ഇത് ഒതുക്കി തീര്‍ക്കാനാണു ആരും ശ്രമിയ്ക്കുക. മറ്റൊന്നു, താന്‍ ഏതു വിധ നുണപരിശോധനകള്‍ക്കും സന്നദ്ധനാണെന്നും അയാള്‍ പറയുന്നു. സ്വന്തം ഭാഗം ബോധ്യമുള്ളതു കൊണ്ടാവാം അയാള്‍ ധൈര്യമായി ഇതു പറയുന്നത്.

മഞ്ജുവാര്യരുമായുള്ള വിവാഹമോചനവും തുടര്‍ന്ന് കാവ്യയുമായുള്ള വിവാഹവും കേരളത്തിലെ സ്ത്രീകളില്‍ ബഹുഭൂരിപക്ഷത്തിനും ദിലീപിനോട് ഒരു വെറുപ്പ് വരാന്‍ കാരണമായിട്ടുണ്ട്. സ്ത്രീ സഹജമായ കുന്നായ്മ എന്നതില്‍ കവിഞ്ഞ് അതില്‍ വല്യ കഴമ്പൊന്നുമില്ല.

കണ്‍ക്ലൂഷന്‍.

നിലവില്‍ ലഭ്യമായ തെളിവുകള്‍ വച്ച് ദിലീപ് കുറ്റവാളിയാകാന്‍ 99.99 % സാധ്യത ഇല്ല.
പള്‍സര്‍ സുനി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ആസൂത്രണം ചെയ്ത പരിപാടി. അയാളുടെ കണക്കു കൂട്ടല്‍ പിഴച്ചത് നടി പൊലീസില്‍ പരാതിപ്പെട്ടു എന്നിടത്താണ്.
ദിലീപിനോടുള്ള വെറുപ്പും, ചില സിനിമാ പാരകളും മാധ്യമ ശിങ്കങ്ങളും ചേര്‍ന്നു സൃഷ്ടിച്ച വേട്ടയാടല്‍ ആണു അയാള്‍ക്കെതിരെ നടക്കുന്നത്.

ശേഷപത്രം: 0.01% സാധ്യത ഒഴിച്ചിടുന്നു. കാരണം മനുഷ്യന്റെ കാര്യം ഒന്നും ഉറപ്പിയ്കാന്‍ പറ്റില്ല. അതിനു പറ്റിയ തെളിവുകള്‍ വരും വരെ ഇതു ഒഴിഞ്ഞു കിടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments