ചട്ടംലംഘിച്ച് പുസതകം എഴുതിയ സംഭവത്തിൽ ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടിക്ക് നിർദേശം. നിയമാനുസൃത നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം നല്‍കിയത്. ഡി.ജി.പിക്കും വകുപ്പുതല നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കും നിർദേശം നല്‍കിയിട്ടുണ്ട്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം എഴുതിയത് സര്‍വീസ് ചട്ടംലംഘിച്ചാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പുസ്തകം എഴുതിയതും അതിലെ പരാമര്‍ശങ്ങളും ഗുരുതര അച്ചടക്ക ലംഘനമാണന്നും സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപടി നിര്‍ദേശിക്കുന്ന ഫയല്‍ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. സര്‍വീസിലിരിക്കെ സര്‍വീസ് സ്റ്റോറി എഴുതുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ചട്ടം.
പുസ്തകത്തിന്‍റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കാനിരുന്നതാണ്. ഇതിനിടെ പരാതികള്‍ ഉയരുകയും മുഖ്യമന്ത്രി ചടങ്ങില്‍ നിന്നു പിൻവാങ്ങുകയുമായിരുന്നു.