ഫോൺകെണി കേസിൽ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രനു മന്ത്രിസ്ഥാനം തിരികെ നൽകാനുള്ള തീരുമാനം എൻസിപി ദേശീയ നേതൃത്വം ഇന്നു പ്രഖ്യാപിക്കും. തുടർന്ന് എൽഡിഎഫ് നേതൃത്വത്തിന് എൻസിപി കത്തു നൽകും. നിയമസഭയുടെ നടപ്പു സമ്മേളനം തീരുംമുൻപുതന്നെ ശശീന്ദ്രൻ മന്ത്രിസഭയിൽ മടങ്ങിയെത്തുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ പറഞ്ഞു. ഇന്നു വൈകുന്നേരമാണു പാർട്ടിയുടെ കേന്ദ്ര പാർലമെന്ററി ബോർഡ് ചേരുന്നത്. അതിനു മുൻപു ടി.പി.പീതാംബരനും ശശീന്ദ്രനും ദേശീയ നേതാക്കളായ ശരദ് പവാർ, പ്രഫുൽ പട്ടേൽ, താരിഖ് അൻവർ എന്നിവരുമായി ചർച്ച നടത്തും. മന്ത്രിസ്ഥാനത്തിനു പുറമെ, ആർ.ബാലകൃഷ്ണപിള്ളയെ പാർട്ടിയിലേക്കു കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളും ചർച്ച ചെയ്യുമെന്നാണു സൂചന. കേരള എൻസിപിയിലെ സംഘടനാപ്രശ്നങ്ങൾ തീർക്കാനായി നേരത്തേ തീരുമാനിച്ചതാണു ഡൽഹി ചർച്ച. കുവൈത്തിലുള്ള തോമസ് ചാണ്ടി യോഗത്തിന് എത്തിയേക്കില്ല. ഫോൺകെണിക്കേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷൻ ശശീന്ദ്രൻ കുറ്റക്കാരനല്ലെന്നു ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ അദ്ദേഹത്തിനു തിരിച്ചുവരാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. കോടതിയിലെ കേസിൽ കൂടി തീരുമാനമായശേഷം മന്ത്രിസഭാപ്രവേശനം മതിയെന്നു സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് പിന്നീടു നിശ്ചയിച്ചു. ഇപ്പോൾ ആ കടമ്പകൂടി കടന്നതോടെ ഇനി ഔപചാരികതകളേ ബാക്കിയുള്ളൂ.
എ.കെ.ശശീന്ദ്രനു മന്ത്രിസ്ഥാനം തിരികെ നൽകാനുള്ള തീരുമാനം എൻസിപി ദേശീയ നേതൃത്വം ഇന്നു പ്രഖ്യാപിക്കും
RELATED ARTICLES