സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നീക്കങ്ങളുടെ ദേശീയതല ഏകോപനത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കുന്നു. വർഗീയ, അശ്ലീല ഉള്ളടക്കമുള്ള ദൃശ്യങ്ങളും വിഡിയോകളും പ്രചരിപ്പിക്കൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങി ഒാൺലൈനിലൂടെയുള്ള കുറ്റകൃത്യങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഉന്നതതല ഏകോപന കേന്ദ്രത്തിന് നടപടി തുടങ്ങിയത്. ‘ഇന്ത്യൻ സൈബർ കുറ്റകൃത്യ ഏകോപന കേന്ദ്രം’ എന്നു പേരിട്ട ഇതിെൻറ ആസ്ഥാനം ഡൽഹിയിലാകും. സമൂഹമാധ്യമങ്ങളും സൈബർ ലോകവും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് കേന്ദ്രത്തിെൻറ ദൗത്യം. പ്രാദേശികഭാഷകളിലെ സൈബർ കുറ്റകൃത്യങ്ങളുടെ നിരീക്ഷണവും ഇതിെൻറ പരിധിയിൽ വരും. സംസ്ഥാന സർക്കാറുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുമായി ഏകോപനമുണ്ടാകും. രാജ്യത്തിെൻറ നിയമങ്ങൾ ലംഘിക്കുന്നതോ ബാല ലൈംഗികത പ്രോത്സാഹിപ്പിക്കുന്നതോ ആയ വെബ്സൈറ്റുകൾ േബ്ലാക്ക് ചെയ്യും. വർഗീയ, സാമുദായിക സംഘർഷത്തിന് വഴിമരുന്നാകുന്നവക്കും താഴിടും. സൈബർ കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ള സംഘങ്ങളുടെയും വ്യക്തികളുടെയും പട്ടിക തയാറാക്കി ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറും. ഇവയുമായി ഏകോപനത്തിന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സൈബർ ഹെഡ്ക്വാർട്ടറുകൾ സ്ഥാപിക്കാനും താഴെത്തട്ടിൽ ജില്ലകൾ കേന്ദ്രീകരിച്ച് സെല്ലുകൾ രൂപവത്കരിക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പുതിയകാല വെല്ലുവിളിയായ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് സൈബർ, വിവര സുരക്ഷ വിഭാഗത്തിനു രൂപം നൽകിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒാരോ സംസ്ഥാനത്തും പൊലീസ് ഒാഫിസർമാർക്കുവേണ്ടി സൈബർ ഫോറൻസിക് പരിശീലന കേന്ദ്രം സ്ഥാപിക്കാൻ 83 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. വനിതകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്ര സർക്കാർ തുക അനുവദിച്ചത്. 2014-16 വർഷങ്ങളിൽ 1,44,496 സൈബർ സുരക്ഷ ആക്രമണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കമ്പ്യൂട്ടറുകൾ, സ്മാർട് ഫോണുകൾ, ഇൻറർനെറ്റ് എന്നിവയുടെ ഉപയോഗം വൻതോതിൽ വർധിച്ചതോടെയാണ് സൈബർ കുറ്റകൃത്യങ്ങളും അനിയന്ത്രിതമായി പെരുകിയത്.
സൈബർ കുറ്റകൃത്യങ്ങൾ തടയുവാൻ ‘ഇന്ത്യൻ സൈബർ കുറ്റകൃത്യ ഏകോപന കേന്ദ്രം’ ഡൽഹിയിൽ സ്ഥാപിക്കുന്നു
RELATED ARTICLES