പത്തനംതിട്ട ജില്ലയുടെ അതിർത്തിയിൽ വനത്തിനുള്ളിൽ ഒരു സ്കൂളുണ്ട്. കാട്ടാനയുടെ വിഹാരകേന്ദ്രത്തിലാണ് സ്കൂൾ. ജില്ല, ഉപജില്ലാ ആസ്ഥാനങ്ങളിൽ നിന്ന് 120 കിലോമീറ്ററാണ് ദൂരം. അടിയന്തരഘട്ടങ്ങളിൽപോലും സ്കൂളിലേക്കെത്താൻ ഒരുദിവസത്തെ വഴി വേണം. കാട്ടുപാതകളിലൂടെ കാഴ്ചകൾ ആസ്വദിച്ച് സ്കൂളിലെത്താമെന്നതു മാത്രമാണ് നേട്ടം.സീതത്തോട് ഗ്രാമപഞ്ചായത്തിലെ ഗവി ഗവണ്മെന്റ് എൽപി സ്കൂളിനുവേണ്ടി കെട്ടിട നിർമാണം ആരംഭിച്ചിട്ട് വർഷങ്ങളായി. നിർമാണം പൂർത്തിയാകുന്നതിനു മുന്പേ തകർച്ചയുടെ വക്കിലെത്തിയ കെട്ടിടമാണിത്. പഞ്ചായത്ത് ഫണ്ടിൽ നിന്നാണ് കെട്ടിടനിർമാണം നടത്തിവന്നത്.
എന്നാൽ മേൽക്കൂരയും ടൈൽസുമെല്ലാം തകർന്ന നിലയിലാണ്. കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നും പറയുന്നു. ഗവി സ്കൂളിനുവേണ്ടി കെട്ടിട നിർമാണം ആരംഭിച്ചപ്പോഴാണ് വനംവകുപ്പിന്റെ കമ്യൂണിറ്റി ഹാൾ സ്കൂൾ പ്രവർത്തനത്തിനായി വിട്ടുനൽകിയത്. വർഷങ്ങളായി സ്കൂൾ ഇത്തരത്തിലാണ് പ്രവർത്തിച്ചുവരുന്നത്. പത്തനംതിട്ട ജില്ലയിലെ ഏക തമിഴ്മീഡിയം സ്കൂളാണ് ഗവിയിലേത്. ഇക്കൊല്ലം 12 കുട്ടികളാണ് ഉള്ളത്. ഗവിയിലെ അന്തേവാസികളായ തൊഴിലാളികളുടെ മക്കളാണ് സ്കൂളിൽ പഠിക്കുന്നത്. ഓരോ വർഷവും ഇവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുണ്ട്. നാലാം ക്ലാസ് കഴിഞ്ഞാൽ കുട്ടികൾക്ക് ഗവിയിൽ പഠന സൗകര്യമില്ല. പിന്നീട് ഇവർ വണ്ടിപ്പെരിയാറിലെത്തണം.
മുന്പ് കൊച്ചുപന്പയിൽ ഏഴുവരെയുള്ള യുപി സ്കൂൾ പ്രവർത്തിച്ചിരുന്നു. ഏതാനും വർഷംമുന്പ് ഇത് അടച്ചുപൂട്ടി.ഗവി സ്കൂൾ ജില്ലാ ആസ്ഥാനത്തുനിന്ന് 120 കിലോമീറ്ററകലെയാണ് സ്ഥിതി ചെയ്യുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പത്തനംതിട്ടയിലാണ്. പഞ്ചായത്ത് ആസ്ഥാനം സീതത്തോട്ടിലാണ്. ഉച്ചഭക്ഷണത്തിന് അരി എടുക്കണമെങ്കിൽ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ മാവേലി സ്റ്റോറിലെത്തണം. ഗവിയിൽ നിന്ന് വണ്ടിപ്പെരിയാർ വരെ 20 കിലോമീറ്ററാണ് ദൂരം. ഇടുക്കി ജില്ലയിലാണെങ്കിൽ തമിഴ് മീഡിയത്തിൽപെട്ട മറ്റ് സ്കൂളുകളുണ്ട്. അധ്യാപകരുടെ നിയമനവും വേഗത്തിലാണ്. തമിഴ് മീഡിയത്തിലേക്ക് പിഎസ്്സിക്ക് പട്ടികയില്ല. അടുത്തകാലത്ത് ഇന്റർവ്യു നടന്നിരുന്നു.
വണ്ടിപ്പെരിയാറിലാണ് കുട്ടികളുടെ തുടർ വിദ്യാഭ്യാസം. നിലവിലുള്ള സാഹചര്യത്തിൽ പത്തനംതിട്ടയിൽ നിന്ന് സ്കൂളിലേക്കെത്താൻ മണിക്കൂറുകൾ കാട്ടിനുള്ളിലൂടെ താണ്ടണം. ഗവി വഴി പത്തനംതിട്ടയിലേക്കുള്ള രണ്ട് ബസുകളാണ് ശരണം. എന്നാൽ ഒരുദിവസത്തെ യാത്ര വേണം. പ്രഥമാധ്യാപകരായി നിയമിക്കപ്പെടുന്നവർ പത്തനംതിട്ട ഭാഗത്തുനിന്നുള്ളവരാകും. ഇവരുടെ യാത്രാസൗകര്യം, താമസം തുടങ്ങിയ വിഷയങ്ങൾ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കാറുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഓഫീസർമാർ, ഉച്ചഭക്ഷണച്ചുമതലയുള്ള ഉദ്യോഗസ്ഥർ, എസ്എസ്എ അധികൃതർ തുടങ്ങിയവർക്ക് സ്കൂളിലേക്കുള്ള യാത്ര ഒരു ഏകദിന വിനോദസഞ്ചാരം തന്നെയാണ്.