മുംബൈയിലെ ലോക്കൽ ട്രെയിനുകൾക്കായുള്ള എൽഫിൻസ്റ്റോൺ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 22 പേർ മരിച്ചു. 27 പേർക്കു പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ നാലു സ്ത്രീകളും ഉൾപ്പെടുന്നു. രാവിലെ ഒൻപതരയോടെയാണ് അപകടം. പരേല്‍ സ്റ്റേഷനില്‍ നിന്ന് പ്രഭാദേവി സ്റ്റേഷനിലേക്ക് പോകാനായി നിര്‍മിച്ച നടപ്പാലത്തിലാണ് അപകടമുണ്ടായത്. കനത്ത മഴയിൽനിന്നു രക്ഷതേടി ജനക്കൂട്ടം റയിൽവേ മേൽപ്പാലത്തിലേക്കു തിക്കിക്കയറിയെന്നും മഴ അവസാനിച്ചതോടെ താഴേക്ക് ഇറങ്ങാനുള്ള ആൾക്കാരുടെ വെപ്രാളമാണ് അപകടമുണ്ടാക്കിയതെന്നും റെയിൽവേ പിആർ ഡിജി എ. സക്സേന അറിയിച്ചു.
മേൽപ്പാലത്തിനു സമീപം വലിയ ശബ്ദത്തിൽ ഷോർട്ട് സർക്യൂട്ടുണ്ടായെന്നും അത് തിക്കും തിരക്കും ഉണ്ടാവാനുള്ള കാരണമായോ എന്നും പൊലീസ് സംശയിക്കുന്നു. ഇതിനുപിന്നാലെ രക്ഷപ്പെടാനായി ചിലർ പാലത്തിൽനിന്ന് എടുത്തുചാടിയെന്നാണ് കരുതുന്നത്. ആദ്യം വന്ന ചിത്രങ്ങളിൽ ചിലയാളുകൾ നിലത്തുകിടക്കുന്നതു വ്യക്തമാണ്. ഇതാണ് ഇങ്ങനെയൊരു സംശയം തോന്നാൻ കാരണം. റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്സിഡന്റ് റിലീഫ് മെഡിക്കൽ എക്വിപ്മെന്റ് ട്രെയിൻ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, അപകടം ലോക്കൽ ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല. നാലു ലൈനുകൾ ഉള്ളതിൽ ഒരെണ്ണത്തിലെ ഗതാഗതമാണു തടസ്സപ്പെട്ടത്.