ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ വിശ്വാസികളോടൊപ്പം നില്‍ക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ഈ വിഷയത്തില്‍ സിപിഎമ്മിന്റെയും സര്‍ക്കാറിന്റെയും നിലപാടുകളില്‍ ദുരുദ്ദേശ്യവും നിഗൂഢതയുമുണ്ട്. വിധിയുടെ പകര്‍പ്പ് ലഭിക്കും മുൻപ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുമെന്ന് പറയുന്നത് സംശയങ്ങള്‍ ഉയര്‍ത്തുന്നതാണെന്നം പിള്ള വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്ത്രീ പ്രവേശനത്തില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളെ മുതലെടുക്കാനാണ് സിപിഎമ്മും സര്‍ക്കാറും ശ്രമിക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റെ സവിശേഷതയും ആരാധാനാക്രമത്തിലെ അടിസ്ഥാനതത്ത്വങ്ങളും മറച്ചുവച്ചാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ആരാധനക്രമത്തില്‍ മാറ്റംവരുത്താതെ നിഷ്ഠയോടെ വേണം വിവേചനം കൂടാതെയുള്ള ആരാധന നടത്തേണ്ടത്. അതിനായി തന്ത്രിമാര്‍, ആധ്യാത്മിക പണ്ഡിതര്‍, പന്തളം രാജകുടുംബം, സന്യാസി ശ്രേഷ്ഠര്‍ എന്നിവരുടെ അഭിപ്രായസമന്വയമുണ്ടാക്കണം. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കുമെന്ന് ചില സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും അഭിപ്രായസമന്വയമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ മഹിളമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഹിതപരിശോധന നടത്തും.
ശബരിമല സ്ത്രീ പ്രവേശനം ; വിശ്വാസികളോടൊപ്പം നില്‍ക്കുമെന്ന് ബിജെപി
RELATED ARTICLES