നടിയെ ആക്രമിച്ച കേസിൽ വാദം കേൾക്കാനിരിക്കെ നടി സുപ്രീംകോടതിയിലേക്ക്. വാദം കേൾക്കാൻ വനിത ജഡ്ജിയെ വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നടിയെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. നേരെത്ത കേസില്‍ വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന് നടി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സാധ്യതകൾ ആരാഞ്ഞ് ഹൈക്കോടതി രജിസ്ട്രാർക്ക് മുഖ്യമനത്രി കത്തയച്ചിരുന്നു. എന്നാൽ വനിതാ സെഷന്‍സ് ജഡ്ജിമാര്‍ ജില്ലയില്‍ കുറവാണെന്ന് കാര്യം ചൂണ്ടികാട്ടി ഈ അപേക്ഷ ഹൈക്കോടതി രജിസ്ട്രാര്‍ നിരസിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് നടി സുപ്രീംകോടതിയും സമീപിക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കാര്യങ്ങള്‍ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അഭിഭാഷകനുമായി സംസാരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കേസിലെ സാക്ഷികൾ മിക്കവരും സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ നീതി പൂർവ്വമായ വിചാരണ നടക്കുന്നതിന് വനിത ജഡ്ജിയുടെ സേവനം ആവശ്യമാണെന്ന് കോടതിയെ ധരിപ്പിക്കാനാണ് നീക്കം. ഇത്തരം കേസുകളിൽ വനിത ജഡ്ജിമാരുടെ സേവനം ഉണ്ടാകണമെന്ന വ്യവസ്തയുണ്ട്. അതിനാൽ തന്നെ നടിക്ക് അനുകൂലമായാകും സുപ്രീംകോടതി ഇതിനെ കാണുക എന്നാണ് നിഗമനം. രണ്ട് വനിത ജഡ്ജിമാർ മാത്രമാണ് ഇപ്പോൾ ജില്ലയിലുള്ളത്. അതിൽ ഒരാൾ സിബിഐ ജഡ്ജിയാണ്. മറ്റെയാളാണെങ്കിൽ സമീപ ജില്ലയിലേക്ക് സ്ഥലം മാറ്റം പ്രതീക്ഷിക്കുന്നയാളും. ഇത്തരം ഒരു പ്രശ്നത്തിൽ ജില്ലാ പ്രിന്‍സിപ്പള്‍ സെക്ഷന്‍ കോടതി ജഡ്ജി വാദം കേള്‍ക്കുന്നതായിരിക്കുമെന്നാണ് ഹൈക്കോടതി സ്വീകരിച്ച നിലപാട്. ഈ നിലപാടിനെ തുടർന്നാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യമെങ്കിൽ മറ്റ് ജില്ലകളിൽ നിന്ന് സ്ഥലം മാറ്റം വഴി വനിത ജഡ്ജിയെ നിയമിക്കാം. ഇത് കണക്കിലെടുത്താണ് നടിയുടെ പുതിയ നീക്കം. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് അടക്കം പന്ത്രണ്ട് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഓടുന്ന വാഹനത്തിൽ നിന്ന് നടിയെ പീഡിപ്പിക്കുന്ന ദൃശ്യം മുഖ്യപ്രതി പൾസർ സുനി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
നീണ്ട അന്വേഷണത്തിലാണ് നടൻ ദിലീപിനെ എട്ടാം പ്രതി ആക്കികൊണ്ടുള്ള കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചത്. 385 സാക്ഷികളാണ് കേസിലുള്ളത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയത്. നടി ആക്രമിക്കപ്പെട്ട കേസ് ന്യൂഡല്‍ഹിയിലെ നിര്‍ഭയ കേസിനെക്കാള്‍ ഗൗരവതരമെന്നായിരുന്നു പ്രോസിക്യൂഷൻ അന്ന് വാദിച്ചിരന്നത്. ലൈംഗിക അതിക്രമം നടത്താന്‍ ക്വട്ടേഷന്‍ നല്‍കുന്നത് നിയമ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.വിചാരണ തുടങ്ങാനിരിക്കുന്നതിന് മുമ്പ് തന്നെ കേസിലെ എല്ലാ രേഖകളും തനിക്ക് വേണമെന്ന ആവശ്യവുമായി ദിലീപ് രംഗത്ത് വന്നിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ രേഖകളും തനിക്ക് ലഭ്യമാക്കണം എന്നതാണ് ദിലീപിന്റെ ആവശ്യം. ഇക്കാര്യം നേരത്തേ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. വ്യാജ തെളിവുണ്ടാക്കി തന്നെ കുടുക്കുകയാണെന്ന് ദിലീപ് ഡിജിപിക്ക് അയച്ച കത്തിലും പറഞ്ഞിരുന്നു. കൂടാതെ തന്നെ കുടുക്കിയതിൽ ഡിജിപി ലോക്നഥ് ബെഹ്റയ്ക്കും ബി സന്ധ്യക്കും പങ്കുണ്ടെന്ന വാദവുമായി നേരത്തെ തന്നെ ദിലീപ് രംഗത്തെത്തിയിരുന്നു.
വാദം കേൾക്കാൻ വനിത ജഡ്ജിയെ വേണം;ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു
RELATED ARTICLES