ന്യൂയോര്‍ക്കിൽ അഗ്നിബാധ. അഗ്നിബാധയിൽ നാലുകുട്ടികള്‍ ഉള്‍പ്പെടെ 12പേര് വെന്തു മരിച്ചു. ന്യൂയോർക്കിലെ ബ്രോങ്സില്‍ അപ്പാര്‍ട്മെന്റിലാണ് തീപിടുത്തമുണ്ടായത് . ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒരു വയസ്സുമുതല്‍ 50 വയസ് വരെ പ്രായമുള്ളവരാണ് മരിച്ചവരും പരുക്കേറ്റവരുമെന്ന് ന്യൂയോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് കമ്മീഷണര്‍ ഡാനിയല്‍ നൈജര്‍ പറഞ്ഞു. ഒട്ടേറെ പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഒരു നവജാത ശിശുവും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഫോഡ്ഹാം യൂണിവേഴ്സിറ്റിക്കും ബ്രോങ്സ് മ്യൂസിയത്തിനുമിടയിലുള്ള കെട്ടിടത്തില്‍ പ്രദേശികസമയം വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
ഒന്നാം നിലയിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മൂന്നരവയസുകാരൻ അടുക്കളയിലെ സ്റ്റൗവിന്റെ ബർണർ പിടിച്ചു തിരിച്ചതാണ് തീപിടിത്തത്തിനു കാരണം. തീ പടർന്നതു കണ്ട് കുട്ടി അലറിക്കരഞ്ഞു. അടുത്ത മുറിയിലുണ്ടായിരുന്ന അമ്മ ഓടിയെത്തി കുഞ്ഞിനെയും രണ്ടു വയസുള്ള അവന്റെ സഹോദരിയെയും എടുത്ത് വീടിനു പുറത്തേക്കോടി രക്ഷപ്പെട്ടു. എന്നാൽ വാതിൽ അടച്ചില്ല. നിമിഷങ്ങൾക്കം തീ മറ്റു നിലകളിലേക്കും പടരുകയായിരുന്നു.
ഒന്നാംനിലയില്‍ നിന്നുയര്‍ന്ന തീ കെട്ടിടമാകെ വ്യാപിച്ചു. കെട്ടിടത്തിന് ലിഫ്റ്റ് ഉണ്ടായിരുന്നില്ല. എന്നാല്‍, അരികില്‍ ഫയര്‍ എക്സിറ്റുകള്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പലരും ഈ വഴിയാണ് രക്ഷപ്പെട്ടതും. കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നുതുടങ്ങിയതെന്ന് അഗ്നിശമന സേന അറിയിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ അവര്‍ സ്ഥലത്തെത്തിയെന്നും തീ നിയന്ത്രണവിധേയമാക്കിയെന്നും പറഞ്ഞു. 160ലേറെ അഗ്നിശമനസേനാ ജീവനക്കാര്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബ്രോങ്ക്സിലെ ഒരു അഞ്ചുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. ‘ഇന്ന് നിരവധി കുടുംബങ്ങള്‍ തകര്‍ന്നുപോയിരിക്കുന്നു,’ മേയര്‍ ഡി ബ്ലാസിയോ പറഞ്ഞു. ഈ സംഭവത്തെ ‘നഗരം കണ്ടതില്‍ ഏറ്റവും ഭയങ്കരമായ അഗ്നിബാധ’ യാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘ബ്രോങ്ക്സിലെ ഈ വിനാശകരമായ തീപിടുത്തം ഞങ്ങള്‍ വളരെ അടുത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, തീയണയ്ക്കാന്‍ ആദ്യമെത്തിയ എല്ലാവര്ക്കും നന്ദി. അതോടൊപ്പം ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ദുഃഖമറിയിക്കുന്നു’ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമോ ട്വീറ്റ് ചെയ്തു. കൊടുംശൈത്യം തുടരുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ക്ക് സമീപത്തെ സ്കൂള്കെട്ടിടത്തില് താല്‍ക്കാലിക താമസസൌകര്യം ഒരുക്കുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ പറഞ്ഞു. റെഡ്ക്രോസ് ഇവര്‍ക്കുള്ള പുതപ്പുകളും മറ്റും വിതരണം ചെയ്തു.