പ്രളയ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും മലയാളികൾ മുക്തരാകും മുൻപേ , കേരളത്തെ ഞെട്ടിച്ച് മറ്റൊരു വാര്‍ത്ത. ഇടുക്കി ഡാമിന് ചലന വ്യതിയാന തകരാറുണ്ടെന്ന വാർത്തയാണ് ഇപ്പോള്‍ ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. അണക്കെട്ട് പൂര്‍ണ്ണ സംഭരണ ശേഷിയെത്തുമ്പോൾ നേരിയ വികാസം സംഭവിക്കുകയും ജലനിരപ്പ് താഴുന്ന വിധം പൂര്‍വ്വ സ്ഥിതിയിലെത്താറുമുണ്ട്. എന്നാല്‍ പൂര്‍വ്വ സ്ഥിതിയിലെത്തുന്നഈ പ്രക്രിയയ്ക്കാണ് സ്വാഭാവിക പ്രതികരണമുണ്ടാകാത്തത്. ഇടുക്കി ഡാം പൂര്‍ണ സംഭരണ ശേഷിയിലെത്തുമ്പോൾ 20 മുതല്‍ 40 മി.മീറ്റര്‍ വരെ ചലന വ്യതിയാനം സംഭവിക്കണമെന്നാണ് ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണ തത്വം. എന്നാല്‍ , ‘അപ്സ്ട്രീമില്‍’ മാത്രം ഈ വ്യതിയാനമുണ്ടാകുകയും ‘ഡൗണ്‍ സ്ട്രീമില്‍’ ഇതുണ്ടാകുന്നില്ലെന്നുമാണ് കണ്ടെത്തല്‍. 1994-95 കാലഘട്ടംവരെ ചലന വ്യതിയാനം കൃത്യമായിരുന്നു. രൂപകല്‍പന നിഷ്‌കര്‍ഷിക്കുന്ന അനുപാതത്തില്‍ ചലന വ്യതിയാനം സംഭവിക്കാത്തത് ഗുരുതരപ്രശ്നമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡാമിന്റെ ചലനവ്യതിയാന തകരാര്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് കെഎസ്‌ഇബി ഗവേഷണ വിഭാഗം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന. വ്യതിയാന തകരാറില്‍ കൂടുതല്‍ വ്യക്തതയ്ക്ക് ഇക്കാര്യം കൂടുതല്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നാണ് കരുതുന്നത്. ഇടുക്കി ഡാം സുരക്ഷിതമാണെന്നു പറയുമ്പോൾ തന്നെ ലോകത്ത് പലയിടത്തും ഡാമുകള്‍ തകരുന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളും ഡാമുകള്‍ ഡികമ്മീഷന്‍ ചെയ്യുകയാണ്. ഇടുക്കിയുടെ പല പ്രദേശങ്ങളിലും പ്രളയത്തിനുശേഷം ഭൂമി വിണ്ടുകീറുകയും ചെയ്തിരുന്നു. എന്നിട്ടും ഡാമിന്റെ സുരക്ഷയെപ്പറ്റി കാര്യമായ പരിശോധനകള്‍ നടന്നില്ലെന്നതും ആശങ്കയുണര്‍ത്തുന്നു. കഴിഞ്ഞദിവസം മ്യാന്മാറിലെ ഒരു ഡാം തകര്‍ന്നിരുന്നു. സെന്‍ട്രല്‍ മ്യാന്‍മറില്‍ അണക്കെട്ടു തകര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ നിരവധി ഗ്രാമങ്ങള്‍ മുങ്ങുകയും കനത്ത നാശനഷ്ടം നേരിടുകയും ചെയ്തിരുന്നു.
ഇടുക്കി ഡാമിന്റെ ചലനവ്യതിയാന തകരാര്‍ ആശങ്കയുണ്ടാക്കുന്നെന്ന് വാർത്ത
RELATED ARTICLES