ഈജിപ്തിലെ മിന്യയില്‍ കോപ്റ്റിക് ക്രിസ്ത്യാനികൾ സഞ്ചരിച്ച ബസിനുനേരെ നടന്ന വെടിവയ്പ്പില്‍ 28 പേര്‍ കൊല്ലപ്പെട്ടു (video)

0
6

ഈജിപ്തിലെ മിന്യയില്‍ കോപ്റ്റിക് ക്രിസ്ത്യാനികൾ സഞ്ചരിച്ച ബസിനുനേരെ നടന്ന വെടിവയ്പ്പില്‍ 28 പേര്‍ കൊല്ലപ്പെട്ടു. കെയ്റോയില്‍നിന്ന് 220 കിലോമീറ്റര്‍ അകലെയാണ് കോപ്റ്റിക് ക്രിസ്ത്യാനികൾ സഞ്ചരിച്ച ബസിനുനേരെ മുഖംമൂടിധാരികളുടെ ആക്രമണമുണ്ടായത്. ബസ് മിന്യയിലെ സെന്റ് സാമുവല്‍ ആശ്രമത്തിലേക്ക് പോവുകയായിരുന്നു. ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് വാഹനങ്ങളിലായി എത്തിയ മുഖംമൂടിധാരികള്‍ ബസ് തടഞ്ഞശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പത്തോളം അക്രമികള്‍ സൈനിക വസ്ത്രത്തോട് സാമ്യമുള്ള വേഷം ധരിച്ചിരുന്നതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈജിപ്തില്‍ കോപ്റ്റിക് ക്രൈസ്തവര്‍ക്കുനേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഏപ്രിലില്‍ ടാന്റയിലും അലക്സാന്‍ഡ്രിയയിലും പള്ളികളില്‍ നടന്ന ചാവേറാക്രമണത്തില്‍ 46പേര്‍ കൊല്ലപ്പെട്ടു. ഇതിനെത്തുടര്‍ന്ന് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍സിസി രാജ്യത്ത് മൂന്നുമാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.