ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി ദലിത് വിഭാഗക്കാരനായ എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദ് തന്നെയെന്ന് ഉറപ്പായി. പാർലമെന്റ് മന്ദിരത്തിൽ നടന്ന വോട്ടെണ്ണലിൽ വിജയത്തിനാവശ്യമായ വോട്ടുമൂല്യം ഉറപ്പിച്ചതോടെയാണ് റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയാകുമെന്ന് ഉറപ്പായത്. ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം ഉണ്ടാകും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ റാം നാഥ് ഇതുവരെ 65.56 ശതമാനം വോട്ട് നേടിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് മീരാ കുമാർ 34.35 ശതമാനം വോട്ടു സ്വന്തമാക്കിക്കഴിഞ്ഞു.
പ്രവചനങ്ങൾ ശരിവച്ച് ലോക്സഭാ, രാജ്യസഭാ എംപിമാരിൽ ഭൂരിപക്ഷവും എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദിനൊപ്പം നിലയുറപ്പിച്ചു. കോവിന്ദിന് 522 എംപിമാരുടെ വോട്ട് ലഭിച്ചു. 225 എംപിമാർ മീരാ കുമാറിന് വോട്ടു ചെയ്തു. പാർലമെന്റ് അംഗങ്ങളിൽ നിന്നുമാത്രം 3,69,576 വോട്ടുമൂല്യമാണ് കോവിന്ദ് സ്വന്തമാക്കിയത്. എതിരാളിയായ മീരാ കുമാറിന് 1,59,300 വോട്ടുമൂല്യം ലഭിച്ചു. 21 എംപിമാരുടെ വോട്ട് അസാധുവായി.