പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ഇംഗ്ലീഷ് കവിതയെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ. മണിയാശാനെപ്പോലെയോ ശൈലജ ടീച്ചറെ പോലെയോ വെറുമൊരു മാർക്സിസ്റ്റ് മന്ത്രിയല്ല, ജി സുധാകരനെന്നും കൊല്ലം എസ്. എൻ കോളേജിൽ പഠിച്ച് കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് എം.എ പാസായിട്ടുണ്ടെന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു. മഹത്തായ റഷ്യൻ വിപ്ലവത്തിെൻറ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ, മന്ത്രിയുടെ പുതിയ കവിത മാർക്സിനെ പറ്റിയല്ല,ലെനിനെ കുറിച്ചുമല്ല. കലിയുഗവരദനായ ഭഗവാൻ ശ്രീധർമ്മശാസ്താവിനെ പ്രകീർത്തിക്കുന്നതാണ്- അതും ഇംഗ്ലീഷിൽ. The Great Open Secret എന്ന കവിത വിശ്വസാഹിത്യത്തിനു മുതൽക്കൂട്ടാണെന്നും ജയശങ്കർ പരിഹസിക്കുന്നു. തിരുവാഭരണം എന്ന ശബരിമല പ്രത്യേക പതിപ്പിലാണ് സ്വാമി അയ്യപ്പനെ കുറിച്ച് ഇംഗ്ലീഷ് കവിതയെഴുതിയിരിക്കുന്നത്. ‘ദ ഗ്രേറ്റ് ഒാപ്പൺ സീക്രട്ട്’ എന്ന തലക്കെട്ടിലാണ് കവിത. ‘കാടായും നദിയായും മണ്ണായും ആകാശമായും അയ്യപ്പസ്വാമിയെ അറിയുന്ന ദർശനമാണ് ഇൗ കവിതയിൽ ശബരിമലയുടെ മഹത്വം ലോകത്തെ അറിയിക്കാൻ മന്ത്രി ജി. സുധാകരൻ ഇംഗ്ലീഷിൽ എഴുതിയ കവിത’ എന്ന ആമുഖത്തോടെയാണ് ‘ദ ഗ്രേറ്റ് ഒാപ്പൺ സീക്രട്ട്’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്തു കൊല്ലം മുമ്പ്, ദേവസ്വം മന്ത്രിയായിരുന്ന സുധാകരൻ ശബരിമലക്കു പോയതും ശ്രീകോവിലിനു നേരെ കൈകൂപ്പാഞ്ഞതും ‘അയ്യപ്പ സ്വാമിക്ക് ശക്തിയുണ്ടെങ്കിൽ ഇയാൾക്ക് പണികിട്ടും’ എന്ന് ആർ ബാലകൃഷ്ണപിളള ശപിച്ചതും അധികം വൈകാതെ ദേവസ്വം വകുപ്പ് കടന്നപ്പളളിക്കു കൊടുത്തതും ഓർമ്മിക്കണമെന്നും ജയശങ്കർ പറയുന്നു.