ഇന്നസെന്‍റ് എം പിക്ക് ഒടുവിൽ മനംമാറ്റം. ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ഇടതസ്ഥാനാർഥിയായി മൽസരിക്കാൻ സന്നദ്ധനാണെന്ന് ഇന്നസെന്‍റ് സിപിഎം നേതൃത്വത്തെ അറിയിച്ചു. .എന്നാല്‍, ഇന്നസെന്‍റ് അടക്കം പലരേയും പരിഗണിക്കുന്നുണ്ടെന്നും ആരാണ് മത്സരിക്കുകയെന്ന് പറയാറായിട്ടില്ലെന്നുമാണ് പാര്‍ട്ടി നിലപാട്. ചാലക്കുടിയില്‍ രണ്ടാമങ്കത്തിന് ഇറങ്ങുന്നതിനെപ്പറ്റിയുളള ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഇന്നസെന്‍റിന്‍റെ മുന്‍പ്രതികരണം. എന്നാല്‍, മത്സരിക്കുന്നില്ലെന്ന് കടുപ്പിച്ച് പറയേണ്ടെന്നാണ് ഇന്നസെന്‍റിന് അടുപ്പക്കാര്‍ നല്‍കിയ ഉപദേശം.സിറ്റിംഗ് സീറ്റില്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സിപിഎം ഇന്നസെന്‍റില്‍ നിന്ന് ഈ മറുപടിയായിരുന്നില്ല പ്രതീക്ഷിച്ചത്. മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താനായില്ലെങ്കില്‍ വീണ്ടും മല്‍സരിക്കേണ്ട സാഹചര്യവും ഉണ്ടാവും. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രണ്ടാമങ്കത്തിന് ഒരുക്കമാണെന്ന് ഇന്നസെന്‍റ് തന്നെ സന്നദ്ധത അറിയിച്ചത്.മാത്രവുമല്ല ചാലക്കുടിയിലെ രണ്ടാമങ്കത്തില്‍ നിന്ന് പിന്മാറിയാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സിപിഎമ്മിന് അത് തിരിച്ചടിയാകും. ഇന്നസെന്‍റിന്‍റെ പരാജയം കൊണ്ടാണ് പുതിയ സ്ഥാനാര്‍ഥിയെന്ന് വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടുകൂടിയാണ് മല്‍സരിക്കുന്നില്ലെന്ന് ഇനി പരസ്യമായി പറയേണ്ടെന്ന് ഇന്നസെന്‍റിനെ സിപിഎം നേതൃത്വം ചട്ടം കെട്ടിയത്.സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതസാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിക്കപ്പെടുമെന്നതിനാല്‍ ചാലക്കുടിയില്‍ ഇന്നസെന്‍റ് കളത്തിലുണ്ടാകേണ്ടത് സിപിഎമ്മിന് അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാരെ അറിയിക്കാനുളള ശ്രമങ്ങളും ഇന്നസെന്‍റ് തുടങ്ങിക്കഴിഞ്ഞു.ഇതിന്‍റെ ഭാഗമായിട്ടാണ് മണ്ഡലത്തിൽ നടപ്പാക്കിയ 1750 കോടിയുടെ വികസന രേഖ പുറത്തിറക്കിയത്. കഴിഞ്ഞ അഞ്ചുവർഷക്കാലം ഇന്നസെന്‍റിനെ മണ്ഡലത്തിൽ കാണാനില്ലായിരുന്നുവെന്ന് ആരോപണത്തെ നേരിടാൻ ലഘു വീഡിയോ ചിത്രങ്ങളടക്കം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.