ആറന്മുള ബ്രാൻഡ് അരി വീണ്ടും വിപണിയില്‍. ജിഎസ്ടി പ്രകാരം നികുതി ഒഴിവാക്കുന്നതിനായി “ആറന്മുളയിലെ നെല്ലില്‍ നിന്നും ഉത്പാദിപ്പിച്ച അരി’ എന്ന പേരില്‍ ചില്ലറയായി വില്‍ക്കുന്ന തരത്തിലാണ് അരി മാവേലി സ്റ്റോറുകളില്‍ വില്പനയ്ക്കായി എത്തിയിരിക്കുന്നത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ജില്ലയിലെ തിരുവല്ല, അടൂര്‍, റാന്നി ഡിപ്പോകളിൽ മാത്രമാണ് അരിയുള്ളത്. കോട്ടയം – വൈക്കം വെച്ചൂരിലുള്ള ഓയില്‍ പാം ഇന്ത്യയുടെ യൂണിറ്റായ മോഡേണ്‍ റൈസ് മില്ലില്‍ നിന്നാണ് നെല്ല് സംസ്കരിച്ച് 50 കിലോയുടെ ചാക്കിലാക്കി അരി വില്പനയ്ക്ക് എത്തിയിരിക്കുന്നത്. സിവില്‍ സപ്ലൈസ് കോർപറേഷന്റെ പത്തനംതിട്ടയിലുള്ള ഡിപ്പോയില്‍ മാത്രം ഒന്‍പത് ലോഡ് അരിയാണ് വില്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. ഒരു കിലോ അരി 33 രൂപ നിരക്കിലാണ് ഓയില്‍പാം ഇന്ത്യ ഡിപ്പോകള്‍ക്ക് നല്‍കുന്നത്. മാവേലി സ്റ്റോറില്‍ നിന്നും സബ്സിഡിക്ക് അര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ക്ക് കിലോയ്ക്ക് 25 രൂപ നിരക്കിലാണ് അരി ലഭിക്കുന്നത്.
സബ്സിഡിക്ക് അര്‍ഹതയില്ലാത്തവര്‍ ഒരു കിലോയ്ക്ക് 36 രൂപ നല്‍കണം. ആറന്മുളയിലെ പാടശേഖര സമിതി മുഖാന്തിരമാണ് കര്‍ഷകരില്‍നിന്നും ഓയില്‍പാം ഇന്ത്യ നെല്ല് വാങ്ങുന്നത്. കര്‍ഷകര്‍ക്കുള്ള പ്രതിഫലം ബാങ്ക് മുഖേനയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ചു കിലോ, 10 കിലോ പാക്കറ്റില്‍ ആറന്മുള ബ്രാൻഡ് അരി എന്ന് പ്രിന്റ് ചെയ്താണ് നല്‍കിയിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ സ്റ്റാളിലും ലഭ്യമായിരുന്നു. കിടങ്ങന്നൂരിലുള്ള മാവേലി സ്റ്റോറില്‍ ആറന്മുള അരി വാങ്ങുന്നതിന് തിരക്ക് അനുഭവനപ്പെടുന്നുണ്ടെന്നും സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു.
ആറന്മുള ബ്രാൻഡ് അരി മാവേലി സ്റ്റോറുകളില്‍ വില്പനയ്ക്കായി എത്തി
RELATED ARTICLES