Tuesday, April 16, 2024
HomeKeralaഇന്നസെന്റിന്റെ മലയാള ഭാഷാ സ്‌നേഹം കാപട്യം

ഇന്നസെന്റിന്റെ മലയാള ഭാഷാ സ്‌നേഹം കാപട്യം

കോട്ടയം: സിനിമാ താരസംഘടനയുടെ പ്രസിഡന്റും പാര്‍ലമെന്റംഗവുമായ ഇന്നസെന്റിന്റെ മലയാള ഭാഷാപ്രേമം കാപട്യമാണെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കുറ്റപ്പെടുത്തി. തന്റെ ഭാഗം ന്യായീകരിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ മലയാളത്തെ കൂട്ടുപിടിക്കുകയാണ്. ഇത് അവസരവാദമാണ്. ഭാഷാസ്‌നേഹം പറയുന്ന ഇന്നസെന്റ് ഇംഗ്ലീഷ് പേരുള്ള സിനിമകളില്‍ അഭിനയിക്കാതെ മാതൃക കാണിക്കണം. സംവിധായകരുടേതടക്കം ഇംഗ്ലീഷില്‍ പേരുകള്‍ കാണിക്കുമെങ്കില്‍ അത്തരം സിനിമകള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യം കാണിക്കണം. പേര് ‘നിഷ്‌കളങ്ക വ്യക്തി’ എന്ന് ഗസറ്റിലൂടെ മാറ്റണം. മലയാള സിനിമയില്‍ ഇംഗ്ലീഷ് ഡയലോഗുകള്‍ വന്നാല്‍ അതിനെ എതിര്‍ക്കണമെന്ന് പറയുവാന്‍ ഇന്നസെന്റിനാകുമോ എന്നും എബി ചോദിച്ചു. സിനിമാ താരസംഘടനാ നേതാവ് വിവരക്കേടു പറയുന്നതില്‍ എതിരഭിപ്രായം ഇല്ല. എന്നാല്‍ ഒരു പാര്‍ലമെന്റംഗം ഒരിക്കലും ഇത്തരം വിവരക്കേട് പറയരുത്. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച തമിഴിനെയും ദേശീയ ഭാഷയായ ഹിന്ദിയെയും മലയാള ഭാഷയെ സഹായിക്കാനെന്ന പേരില്‍ ആക്ഷേപിക്കുന്നത് ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല. പ്രേക്ഷകന് ഇഷ്ടമുള്ള സിനിമ കാണാന്‍ അവസരമൊരുക്കണം. പണം മുടക്കുന്നവനാണ് ഏതു പടം കാണണമെന്ന് തീരുമാനിക്കുന്നത്.
മലയാളത്തിന്റെ പേരില്‍ ബ്ലാക്‌മെയിലിംഗ് തന്ത്രമാണ് സിനിമാ സംഘടനാ നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇതിനായി എം.പി. സ്ഥാനത്തെ ദുരുപയോഗിക്കുകയാണ്. തന്റെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ പോലും മലയാളമടിക്കാത്ത ഇന്നസെന്റാണ് മലയാളഭാഷാ സ്‌നേഹം ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. പ്രതിഫലം അക്കൗണ്ടിലൂടെ മാത്രം കൈപ്പറ്റി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സംഘടന നടപടിയെടുക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments