Wednesday, April 24, 2024
HomeNationalസിങ്കം മോഡല്‍ മീശക്കാരൻ അഭിനന്ദന്‍ രാജ്യത്തിന്റെ അഭിമാനമായി മാറി

സിങ്കം മോഡല്‍ മീശക്കാരൻ അഭിനന്ദന്‍ രാജ്യത്തിന്റെ അഭിമാനമായി മാറി

വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ രാജ്യത്തിന്റെ അഭിമാനമായി മാറി. അദ്ദേഹത്തിന്റെ സിങ്കം മോഡല്‍ മീശയും ഇപ്പോള്‍ തരംഗമാകുകയാണ്. അഭിനന്ദന്‍ വര്‍ധമാന്‍ വെള്ളിയാഴ്ച രാത്രി 9.20നാണ് വാഗ അതിര്‍ത്തിവഴി ഇന്ത്യന്‍ മണ്ണില്‍ മടങ്ങിയെത്തിയത്. നേരത്തെ അറിയിച്ചിരുന്നതിലും നാലുമണിക്കൂറോളം വൈകിയാണ് അഭിനന്ദനെ ലാഹോറില്‍നിന്നും വാഗയിലെത്തിച്ചത് ഏറെ വൈകാരിക രംഗങ്ങളോടെയാണ് അഭിനന്ദനെ രാജ്യാതിര്‍ത്തിയില്‍ സ്വീകരിച്ചത്. അച്ഛന്‍ റിട്ട. എയര്‍ മാര്‍ഷല്‍ സിമ്മക്കുട്ടി വര്‍ധമാനും അമ്മ ഡോ. ശോഭയും മകനെ സ്വീകരിക്കാന്‍ അതിര്‍ത്തിയിലെത്തി.

അഭിനന്ദന്റെ മടങ്ങിവരവ് ആഘോഷിച്ച്‌ മുദ്രാവാക്യം വിളികളോടെയും ആരവങ്ങളോടെയും ആയിരങ്ങള്‍ വാഗയില്‍ തടിച്ചുകൂടിയിരുന്നു. തിരിച്ചെത്തിക്കാന്‍ വൈകിയതു സംബന്ധിച്ച്‌ കാരണമന്വേഷിക്കില്ലെന്ന് വ്യോമസേന വക്താവ് പറഞ്ഞു. അഭിനന്ദനെ അമൃത്‌സറിലെ സൈനിക ക്യാമ്പിലേക്ക് മാറ്റി. പാകിസ്ഥാനില്‍നിന്നു മോചിതനായ വ്യോമസേന വിങ്‌ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്നു ഡല്‍ഹിയില്‍ വിശദപരിശോധനകള്‍ക്കു വിധേയനാകും. സൈനിക ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാകും മാനസിക- ശാരിരിക പരിശോധനകള്‍ നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി , പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ അദ്ദേഹത്തെ കണ്ടേക്കും.

പാകിസ്ഥാന്‍ പട്ടാളത്തിന് മുന്നില്‍ അകപ്പെട്ടിട്ടും പതറാതെ അക്ഷോഭ്യനായിനിന്ന ഇന്ത്യയുടെ വീരപുത്രന് വാഗാ-അട്ടാരി അതിര്‍ത്തിയില്‍ വീരോചിതമായ വരവേല്‍പ്പ് ലഭിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച്‌ വാഗയിലെ പ്രതിദിന ദേശീയ പതാകതാഴ്ത്തല്‍ ചടങ്ങ് വെള്ളിയാഴ്ച ഉപേക്ഷിച്ചു. വൈകിട്ട് അഞ്ചരയോടെ രാജ്യാന്തര റെഡ്‌ക്രോസിന്റെ മധ്യസ്ഥതയില്‍ പാകിസ്ഥാന്‍ അധികൃതര്‍ അഭിനന്ദനെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ രണ്ടുതവണ സമയം പുനക്രമീകരിച്ച്‌ രാത്രി 9.05നാണ് അഭിനന്ദനെ അതിര്‍ത്തിയിലെത്തിച്ചത്. പാകിസ്ഥാന്‍ സൈനിക പ്രതിനിധികള്‍ക്കും ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുമൊപ്പം അതിര്‍ത്തിയിലെത്തിയ അഭിനന്ദനെ ഇന്ത്യന്‍ സൈനികര്‍ കവാടം തുറന്ന് രാജ്യത്തിനകത്തേയ്ക്കാനയിച്ചു.

എയര്‍ വൈസ് മാര്‍ഷല്‍മാരായ ആര്‍ ജി കെ കപൂര്‍, ശ്രീകുമാര്‍ പ്രഭാകരന്‍ എന്നിവര്‍ സന്നിഹിതരായി. വ്യോമസേനയുടെ വന്‍സംഘം തന്നെ വാഗയില്‍ എത്തി. സൈനിക നടപടിക്രമങ്ങള്‍ക്കുശേഷം പാക് അതിര്‍ത്തിയില്‍ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പഞ്ചാബ് പൊലീസ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കി.ഇന്ത്യയിലെത്തിയ അഭിനന്ദനെ അടിയന്തിരമായി വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് മാര്‍ഷല്‍ ആര്‍ ജി കെ കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏറെ പ്രതിന്ധിയിലൂടെ കടന്നുപോന്ന അഭിനന്ദന് അടിയന്തിര വൈദ്യ സഹായം ആവശ്യമാണെന്ന് കപൂര്‍ പറഞ്ഞു.

നാട്ടില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് അഭിനന്ദന്‍ പറഞ്ഞു. അഭിനന്ദനെ വിമാനമാര്‍ഗം ഇന്ത്യയില്‍ എത്തിക്കണമെന്ന് കഴിഞ്ഞദിവസം പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയ പാകിസ്ഥാന്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തുനിന്ന് പ്രത്യേകവിമാനത്തില്‍ അഭിനന്ദനെ ലാഹോറില്‍ എത്തിച്ചു.പിന്നീട് 25 കിലോമീറ്റര്‍ റോഡ് മാര്‍ഗം വാഹനവ്യൂഹത്തിന്റെ അകമ്ബടിയില്‍ കനത്തസുരക്ഷയോടെ വാഗ അതിര്‍ത്തിയില്‍ എത്തിക്കുകയായിരുന്നു.

പാകിസ്ഥാന്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും പ്രതിനിധികള്‍ ഒപ്പമുണ്ടായിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥരും അഭിനന്ദനെ അനുഗമിച്ചു.
ഫെബ്രുവരി 27നു രാവിലെ ജമ്മു-കശ്മീരില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാകിസ്ഥാന്റെ എഫ്-16 വിമാനത്തെ വെടിവച്ചിടുന്നതിനിടെയാണ് അഭിനന്ദന്‍ നിയന്ത്രിച്ചിരുന്ന മിഗ്-21 ബൈസണ്‍ വിമാനം പാകിസ്ഥാനില്‍ തകര്‍ന്നുവീണത്.പാരച്യൂട്ട് വഴി സുരക്ഷിതനായി ഇറങ്ങിയെങ്കിലും പിന്നീട് അഭിനന്ദന്‍ പാക്‌സൈന്യത്തിന്റെ പിടിയിലായി.അതിനിടെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ലംഘിച്ച വ്യക്തിയെ അവിടെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.പാകിസ്താന്റെ കസ്റ്റഡിയിലായിരുന്ന അഭിനന്ദന്‍ രാജ്യത്ത് തിരിച്ചെത്തിയതിന്റെ ആഹ്ളാദത്തിലാണ് നൂറ്റിമുപ്പത്തിയഞ്ച്കോടി ജനങ്ങളും.

“ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ഈ വൈമാനികന്‍. അഭിനന്ദനം അഭിനന്ദന്‍”; ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധനെ സ്വാഗതം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും. ‘ഒടുവില്‍ ഹീറോ തിരിച്ചെത്തി. വിങ് കമാന്‍ഡര്‍ അഭിനന്ദനെ രാജ്യം സല്യൂട്ട് ചെയ്യുന്നു. നിങ്ങളാണ് എല്ലാവര്‍ക്കും പ്രചോദനം’ എന്ന് അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

നിന്റെ ശൗര്യം രാജ്യത്തിന്റെ അഭിമാനം കാത്തെന്നാണ് നവീന്‍ പട്നായിക്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, സാനിയ മിര്‍സ, വി.വി.എസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍, സൈന നെഹ്വാള്‍, അനില്‍ കുംബ്ല, വിരേന്ദ്ര സെവാഗ് തുടങ്ങി നിരവധി പ്രമുഖരാണ് അഭിനന്ദനെ സ്വാഗതം ചെയ്തു.

ഒരു ഹീറോ എന്ന് പറയുന്നത് കേവലം നാല് അക്ഷരങ്ങള്‍ മാത്രമല്ല. തന്റെ ധൈര്യം, നിസ്വാര്‍ത്ഥത, സ്ഥിര പരിശ്രമം എന്നിവയിലൂടെ നമ്മുടെ ഹീറോ നമ്മളില്‍ സ്വയം വിശ്വിസിക്കാനാണ് പഠിപ്പിക്കുന്നത്- സച്ചിന്‍ ട്വീറ്റ് ചെയ്തു.

‘അഭിനന്ദന് ഇന്ത്യയിലേക്ക് വീണ്ടും സ്വാഗതം. എല്ലാ അര്‍ത്ഥത്തിലും താങ്കള്‍ ഞങ്ങളുടെ ഹീറോയാണ്. നിങ്ങളേയും നിങ്ങളുടെ ധൈര്യത്തെയും വ്യക്തി പ്രഭാവത്തെയും രാജ്യം സല്യൂട്ട് ചെയ്യുന്നു’വെന്ന് സാനിയ കുറിച്ചു.

. ‘സ്വന്തം നാട്ടിലേക്ക് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് സ്വാഗതം. താങ്കളുടെ അതിശയകരമായ ധെെര്യത്തില്‍ രാജ്യം അഭിമാനം കൊള്ളുന്നു. 130 കോടി ഭാരതീയര്‍ക്ക് പ്രചോദനമാണ് നമ്മുടെ സായുധസേനകള്‍’,​ വന്ദേ മാതരം. മോദി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പാക്കിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്‍റെ ഖ്യാതി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം. പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍ രാഷ്ട്രീയ യോഗങ്ങളില്‍ പോലും ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍റെ ഖ്യാതിക്കായി വാദിച്ചെന്നും ചിദംബരം ആരോപിച്ചു. ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്‍റേതാണെന്നും ബിജെപിയുടേത് അല്ലെന്നും ചിദംബരം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments