Friday, April 19, 2024
HomeKeralaസോളർ പീഡനക്കേസ്: ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി സിബിഐ

സോളർ പീഡനക്കേസ്: ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി സിബിഐ

തിരുവനന്തപുരം∙ സോളർ കേസ് പ്രതിയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള പീഡനക്കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി സിബിഐ നൽകിയ റിപ്പോർട്ട് സിജെഎം കോടതി വൈകാതെ പരിഗണിക്കും. പുതിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ നിയമനവുമായി ബന്ധപ്പെട്ട തടസ്സം നീങ്ങി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി (ഡിഎൽഎസ്എ) സെക്രട്ടറി കെ.വിദ്യാധരനാണു സിജെഎം ആയി ചുമതലയേൽക്കേണ്ടത്. ഇദ്ദേഹത്തെ ഡിഎൽഎസ്എയിൽനിന്നു വിടുതൽ ചെയ്യുന്നതിനു സർക്കാർ ഉത്തരവിറക്കി. കേരള ലീഗൽ സർവീസ് അതോറിറ്റി കൂടി തീരുമാനമെടുത്താൽ ചുമതലയേൽക്കാം. രണ്ടാഴ്ച മുൻപു ഹൈക്കോടതി നിയമനം അംഗീകരിച്ചിരുന്നെങ്കിലും ഡിഎൽഎസ്എയിൽനിന്നു വിടുതൽ ലഭിക്കാത്തതിനാൽ ചുമതലയേൽക്കാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ മറ്റൊരു മജിസ്ട്രേട്ടാണു സിജെഎമ്മിന്റെ പകരം ചുമതല വഹിക്കുന്നത്. സിബിഐ റിപ്പോർട്ട് നൽകിയത് ഇവർക്കാണെങ്കിലും സ്ഥിരം സിജെഎം അല്ലാത്തതിനാൽ റിപ്പോർട്ട് പരിഗണിക്കാനാകില്ല. ഉമ്മൻചാണ്ടിക്കു പുറമേ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എംപിമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ എംഎൽഎ എന്നിവർക്കെതിരെയുള്ള പീഡന പരാതിയിലാണു തെളിവില്ലെന്നു സിബിഐ റിപ്പോർട്ട് നൽകിയത്. ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായി തോമസ് കുരുവിള ഉമ്മൻചാണ്ടിക്കു വേണ്ടി ഡൽഹിയിൽ കൈക്കൂലി കൈപ്പറ്റിയെന്ന പരാതിയിലും തെളിവില്ലെന്നാണു സിബിഐയുടെ റിപ്പോർട്ട്. ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കഴിഞ്ഞ 28നാണു സമർപ്പിച്ചതെങ്കിൽ മറ്റു പലരുടേതും ആഴ്ചകൾക്കു മുൻപേ നൽകിയതാണ്. സ്ഥിരം മജിസ്ട്രേട്ട് ഇല്ലാത്ത സാഹചര്യത്തിൽ കേസിൽ സ്വാഭാവിക നീതി വൈകുന്നുവെന്ന ആക്ഷേപത്തിനിടെയാണ് നിയമനത്തിനുള്ള തടസ്സം സർക്കാർ നീക്കിയത്. സിബിഐ സമർപ്പിച്ച റിപ്പോർട്ട് കോടതിക്കു തള്ളുകയോ, കൊള്ളുകയോ ചെയ്യാം. റിപ്പോർട്ടിൻമേൽ പരാതിക്കാരിക്കു നോട്ടിസ് അയയ്ക്കുകയാണ് ആദ്യ നടപടി. റിപ്പോർട്ട് തള്ളണമെന്നും തന്റെ പക്കലുള്ള തെളിവുകൾ സ്വീകരിക്കണമെന്നും പരാതിക്കാരിക്ക് ആവശ്യപ്പെടാം. ആവശ്യമെങ്കിൽ കോടതിക്കു നേരിട്ടു തെളിവെടുക്കാനും മൊഴി രേഖപ്പെടുത്താനുമാകും. തെളിവുകളിലും മൊഴികളിലും കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടാൽ സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടാം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments